ലോകായുക്ത നിയമഭേദഗതി ബില്ലായി കൊണ്ടുവരാമായിരുന്നു- വിയോജിപ്പുമായി കാനം

തിരുവനന്തപുരം- ലോകായുക്തയുടെ നിയമ അധികാരം, സര്‍ക്കാരിന് നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം പറഞ്ഞു.

'നിയമസഭ സമ്മേളിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ സഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്' കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് വരുന്നതിനിടെയാണ് എല്‍.ഡി.എഫിലെ പ്രധാനപാര്‍ട്ടി സര്‍ക്കാര്‍ നിലപാടിനെതിരെ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇടതുമുന്നണി പോലും അറിയാതെയാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനമെടുത്തത്.

 

Latest News