കൊച്ചി- നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഡാലോചന നടത്തിയെന്ന കേസിലെ ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിച്ചെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ പറഞ്ഞു. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ഫോണുകൾ പരിശോധനക്കായി പിടിച്ചെടുത്തു. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഗൗരവതരമായ ചോദ്യം ചെയ്യലായിരിക്കും ഇനി നടക്കുകയെന്നും എസ്.പി വ്യക്തമാക്കി.
മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ദിലീപ് പൂർണമായും നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ആലോചിച്ചിട്ടു പോലുമില്ല. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളുകൾ കേൾപ്പിച്ചു കൊണ്ടാണ് ദിലീപിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ താൻ പറഞ്ഞ കാര്യങ്ങൾ അപ്പോഴത്തെ വികാരത്തിൽ പറഞ്ഞതാണെന്നും മറ്റൊരു അർഥവും അതിനില്ലെന്നും ദിലീപ് പറഞ്ഞു. ഇത് ഗൂഢാലോചനയാണെന്ന ആരോപണം ബോധപൂർവം കെട്ടിച്ചമച്ചതാണ്. ജീവിതത്തിൽ ഒരാളെ പോലും താൻ ദ്രോഹിച്ചിട്ടില്ല. വിചാരണ കോടതിയിൽ അക്രമദൃശ്യങ്ങൾ കാണിച്ചപ്പോൾ താൻ അത് വേണ്ടെന്നാണ് പറഞ്ഞത്. നടിയെ ആ അവസ്ഥയിൽ കാണാൻ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ മൊഴി പൂർണമായും വിശ്വാസയോഗ്യമല്ലെന്നും എല്ലാ പ്രതികളുടെയും മൊഴികൾ പരിശോധിച്ച് അതിൽ വൈരുദ്ധ്യമുണ്ടോ എന്ന് നോക്കിയ ശേഷമായിരിക്കും തുടർന്നുള്ള ചോദ്യം ചെയ്യലെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
അഞ്ച് പ്രതികളെ ഒറ്റക്കിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ഒരേ ചോദ്യങ്ങൾ അഞ്ച് പ്രതികളോടും ചോദിച്ചിട്ടുണ്ട്. അതിന് പ്രതികൾ നൽകിയ മറുപടികളിൽ പൊരുത്തക്കേടുകളുണ്ടോ എന്ന് ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി തന്നെ അന്വേഷണ സംഘം പരിശോധിച്ചു. വൈരുദ്ധ്യമുണ്ടെങ്കിൽ അതായിരിക്കും കേസന്വേഷണത്തെ മുന്നോട്ടു കൊണ്ടു പോകുക. അടുത്ത ദിവസം ചില പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യലിൽ മൊഴികളിലെ വൈരുദ്ധ്യം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ സാധിച്ചില്ലെങ്കിൽ അത് പ്രതികൾക്കെതിരായി മാറും. ബാലചന്ദ്രകുമാറിനെയും പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഒരുങ്ങുന്നുണ്ട്. ഇതിനായി ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി. നേരിട്ട് ഹാജരാകാതെ വീഡിയോ കോൺഫറൻസിലൂടെ ബാലചന്ദ്രകുമാറുമായി ആശയവിനിമയം നടത്താനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.