Sorry, you need to enable JavaScript to visit this website.

സൗദിയിൽ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ ക്വാറന്റൈൻ പാലിക്കേണ്ടതില്ല

റിയാദ് - രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ ശേഷം രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിൽ ക്വാറന്റൈൻ പാലിക്കുകയോ പരിശോധന നടത്തുകയോ വേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാത്തവർ കൊറോണ രോഗികളുമായി സമ്പർക്കം പുലർത്തിയാലാണ് നിർബന്ധമായും ക്വാറന്റൈൻ പാലിക്കേണ്ടത്. ഇവർ സമ്പർക്കം പുലർത്തി നാലാമത്തെയോ അഞ്ചാമത്തെയോ ദിവസത്തിനു ശേഷം പരിശോധന നടത്തണം. രോഗലക്ഷണങ്ങളും രോഗങ്ങളും ഉള്ളവർക്ക് തതമ്മൻ ക്ലിനിക്കുകളെ സമീപിക്കാവുന്നതാണ്. 
ലോകത്ത് ഇപ്പോഴും അനുദിനം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാക്‌സിൻ നൽകാൻ ലോക രാജ്യങ്ങൾ മത്സരിക്കുകയാണ്. സൗദിയിൽ പ്രതിദിന കൊറോണ കേസുകളിൽ ചാഞ്ചാട്ടമുണ്ട്. ഈ ദിവസങ്ങളിൽ കൊറോണ കേസുകൾ കുറഞ്ഞുവരികയാണ്. മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കപ്പെടുന്നു എന്നാണ് ഇത് സ്ഥിരീകരിക്കുന്നത്. കൊറോണ ബാധിതർ ഗുരുതരാവസ്ഥയിലാകാതെ നോക്കുന്നതിൽ വാക്‌സിനുകൾ ഫലപ്രദമാണ്. വാക്‌സിൻ സ്വീകരിക്കാൻ മടിച്ചുനിൽക്കുന്നവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണം. 
കൊറോണ രോഗികളുമായി സമ്പർക്കം പുലർത്തിയ ശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലാണ് പരിശോധന നടത്തേണ്ടത്. വീടുകളിൽ വെച്ചോ തഅക്കദ് ക്ലിനിക്കുകളിൽ വെച്ചോ പരിശോധന നടത്താവുന്നതാണ്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച് മൂന്നു മാസം പിന്നിട്ട ശേഷം കൊറോണ പിടിപെടുന്ന പക്ഷം രോഗമുക്തി നേടിയാലുടൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. 
സൗദിയിൽ ഇതുവരെ 5.5 കോടിയിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് 2.55 കോടിയിലേറെ പേർ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചു. സമൂഹത്തിന് സംരക്ഷണം നൽകുന്നതിൽ വാക്‌സിനുകളുടെ ഫലം വ്യക്തമാണ്. ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെ എണ്ണം കുറക്കാൻ വാക്‌സിൻ സഹായിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. 

Latest News