ന്യൂദൽഹി- നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് നടൻ ദിലീപ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. വിചാര ജഡ്ജി മാറുന്നത് വരെയാണ് കേരളം കൂടുതൽ സമയം ചോദിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം, ദിലീപിനെ ചോദ്യം ചെയ്യുന്നത് ക്രൈം ബ്രാഞ്ച് തുടരുകയാണ്. വിചാരണയ്ക്കു കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ഫെബ്രുവരി 16ന് ഉള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീംകോടതി നേരത്തെ നൽകിയിരുന്ന നിർദേശം. എന്നാൽ, കേസിൽ ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ ആരോപണങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കേരളം സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.