ജാമ്യത്തിലിറങ്ങിയ പ്രതി മൂന്ന് വീടുകള്‍ക്ക് തീയിട്ടു, ക്ഷേത്രം നശിപ്പിച്ചു

ഭോപ്പാല്‍- മധ്യപ്രദേശില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മൂന്ന് വീടുകള്‍ക്ക് തീയിടുകയും ക്ഷേത്രം നശിപ്പിക്കുകയും ചെയ്തു. ഖാണ്ട്വ ജില്ലയിലാണ് രണ്ട് മുസ്്‌ലിം കുടുംബങ്ങളുടേയും ഒരു ഹിന്ദു കുടുംബത്തിന്റെയും വീടുകള്‍ അഗ്നിക്കിരയാക്കിയത്.

മദ്യപിച്ച് തല്ലുണ്ടാക്കയതിന് അറസ്റ്റിലായ ബുണ്ടി ഉപാധ്യായയാണ് പ്രതി. ജനുവരി അഞ്ചിന് മദ്യലഹരിയില്‍  ശൗക്കത്ത് അലി എന്നയാളെ ആക്രമിച്ചതിന് ഉപാധ്യായയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയ ശേഷമാണ് ശൗക്കത്ത് അലിയേടുതടക്കം മൂന്ന് വീടുകള്‍ക്ക് തീയിട്ടത്. ശൗക്കത്തിന്റെ സഹോദരി കംറൂന്‍ ബിയെ റബര്‍ പൈപ്പ് കൊണ്ട് അടിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ ഒരു ഓട്ടോക്കും ചന്ദ്രകാന്ത എന്നയാളുടെ വീടിനും തീയിട്ടു. എല്ലാവരും ഖാണ്ട്വ ജില്ലയിലെ കോഡിയ ഹനുമാന്‍ മന്ദിറിനു സമീപം താമസിക്കുന്നവരാണ്. പ്രദേശത്തുനിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടാണ് തങ്ങളെ മര്‍ദിച്ചതെന്ന് മുസ്്‌ലിം കുടുംബങ്ങള്‍ പറഞ്ഞു.

ബണ്ടി എന്ന ദീപക് അറിയപ്പെടുന്ന ക്രിമിനലാണെന്നും ഇയാള്‍ക്കെതിരെ 28 കേസുകളുണ്ടെന്നും കോട് വാലി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ബല്‍ജീത് സിംഗ് പറഞ്ഞു. രണ്ട് ദിവസത്തിനിടെയാണ് ഇവയില്‍ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ശൗക്കത്ത് അലിയുടെ വീട് പൂട്ടിയിട്ട ശേഷമാണ് സലീം ബേഗിന്റെ ഓട്ടോറിക്ഷ കത്തിച്ചെതന്നും ചന്ദ്രകാന്തയുടെ വീടിന്റെ പിന്‍ഭാഗമാണ് കത്തിച്ചതെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ ശിവ പാര്‍വതി ക്ഷേത്രം നശിപ്പിച്ചതിനും പ്രതിക്കെതിരെ കേസെടുത്തു.

 

Latest News