റിയാദ്- കോവിഡ് വ്യാപനം സംബന്ധിച്ച് ആളുകളെ ഭയചകിതരാക്കുക എന്ന ഉദ്ദേശ്യത്തോടെ തെറ്റായ വാർത്തകളും ഊഹോപോഹങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ താക്കീത്. കോവിഡ് ഭീതി പടർത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായി തെളിയുന്നപക്ഷം പത്ത് ലക്ഷം റിയാൽ വരെ പിഴയോ അഞ്ച് വർഷം വരെ തടവുശിക്ഷയോ അനുഭവിക്കേണ്ടിവരും. ചിലപ്പോൾ രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിക്കേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. കുറ്റം ആവർത്തിക്കുന്നപക്ഷം ശിക്ഷ ഇരട്ടിയാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സൗദിയിലെ മുഴുവൻ പ്രവാസികൾക്കും സന്ദർശകർക്കും മുന്നറിയിപ്പ് നൽകുക എന്ന ഉദ്ദേശ്യത്തോടെ വിവിധ സുരക്ഷാവിഭാഗങ്ങൾ വ്യത്യസ്ത ഭാഷകളിൽ മന്ത്രാലയത്തിന്റെ നിർദേശം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.