വനിത ഹോസ്റ്റിലിന് മുമ്പില്‍ പട്ടാപകല്‍ നഗ്‌നത പ്രദര്‍ശനം;  ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിന് കൈമാറി

പത്തനംതിട്ട- നഗരത്തോട് ചേര്‍ന്നുള്ള വനിത ഹോസ്റ്റിലില്‍ സാമൂഹിക വിരുദ്ധരുടെ നഗ്‌നത പ്രദര്‍ശനം. തുടര്‍ച്ചയായി നടക്കുന്ന നഗ്‌നത പ്രദര്‍ശനത്തില്‍ മാനസികമായി തകര്‍ന്ന ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി. ഇന്നലെ പകല്‍ പതിനൊന്നു മണിക്ക് ശേഷം വ്യത്യസ്ത സമയങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ ഹോസ്റ്റലിന് മുന്നിലെ റോഡിലെത്തി നഗ്‌നത പ്രദര്‍ശനം നടത്തിയവരുടെ ദൃശ്യങ്ങളാണ് പെണ്‍കുട്ടികള്‍ മൊബൈലില്‍ പകര്‍ത്തി പരാതി നല്‍കിയത്.
ഇരുവരും ഹെല്‍മെറ്റും മാസ്‌കും ധരിച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. ഇവര്‍ എത്തിയ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും ദൃശ്യങ്ങളില്‍ വ്യക്തമാകില്ല. ഇരുവരും കൈലിയും ഷര്‍ട്ടുമാണ് ധരിച്ചിട്ടുള്ളത്.ഇതില്‍ ഒരാള്‍ ബുള്ളറ്റിലാണ് എത്തിയത്. ഹോസ്റ്റലിനു മുന്നിലെ റോഡില്‍ വാഹനം നിര്‍ത്തിയ ശേഷം ഹോസ്റ്റലിനു നേരെ നോക്കുന്നതും തുടര്‍ന്ന് വസ്ത്രം നീക്കി നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹോസ്റ്റലിനു ചുറ്റും ആറടിയോളം ഉയരത്തില്‍ മതിലുണ്ട്. അതിനാല്‍ തന്നെ ഹോസ്റ്റലിന്റെ മുകള്‍ നിലയിലുള്ള കുട്ടികളെ ലക്ഷ്യം വച്ചാണ് സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനം.പെണ്‍കുട്ടികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഹോസ്റ്റല്‍ വാര്‍ഡനെ കാണിച്ച ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. പോാലീസ് അന്വേഷണം ആരംഭിച്ചു.
 

Latest News