ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ പരീക്കറുടെ മകന്‍ പാര്‍ട്ടി വിട്ടു; സ്വതന്ത്രനായി മത്സരിക്കും

പനജി- അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരിക്കര്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു. അച്ഛന്‍ മത്സരിച്ച പനജി സീറ്റില്‍ കണ്ണുവച്ച് രംഗത്തിറങ്ങി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ഉത്പലിന് സീറ്റ് നല്‍കില്ലെന്ന് ബിജെപി തീരുമാനമെടുത്തത്. പനജിയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി ഉത്പല്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇവിടെ സ്വതന്ത്രനായി മത്സരിക്കാനാണ് ഉത്പലിന്റെ നീക്കം. 

സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാര്‍ട്ടിയുമായി ഉത്പല്‍ ഇടഞ്ഞ ഉത്പല്‍ നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. അച്ഛന്‍ വലിയ നേതാവായത് കൊണ്ട് മത്സരിക്കാന്‍ സീറ്റ് ലഭിച്ചു കൊള്ളമമെന്നില്ലെന്നും താഴെത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ചവരെയാണ് മത്സരിപ്പിക്കുന്നതെന്നുമാണ് ഉത്പലിനെ തഴഞ്ഞതിനോട് ബിജെപി നേതാക്കളുടെ പ്രതികരണം. 34 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
 

Latest News