ന്യൂദൽഹി-നിശ്ചിത പരിധിക്ക് മുകളിലുള്ള ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്ക് സ്രോതസ്സിൽനിന്ന് നികുതി ഈടാക്കിയേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ലോട്ടറി, ഗെയിം ഷോ, പസിൽ തുടങ്ങിയവയിൽനിന്നുള്ള വരുമാനത്തിന് ഉയർന്ന നികുതി ചുമത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ക്രിപ്‌റ്റോ കറൻസികളുടെ വിൽപനയും വാങ്ങലും സാമ്പത്തിക ഇടപാടുകളായി പരിഗണിച്ചായിരിക്കും സ്രോതസ്സിൽ നിന്നും നികുതി ഈടാക്കാൻ നടപടിയെടുക്കുക.
നിലവിൽ ആഗോള തലത്തിൽ 10.07 കോടിയോളം ഇന്ത്യക്കാർ ക്രിപ്‌റ്റോ ഇടപാടുകൾ നടത്തുന്നുണ്ടെന്നാണ് കണക്ക്. 2030 ഓടെ ക്രിപ്‌റ്റോ കറൻസിയിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം 1781 കോടി രൂപയാകും. ജനുവരി 31 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ക്രിപ്‌റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബില്ല് അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.