സാൻഫ്രാൻസിസ്‌കോ- ഓൺലൈൻ പരസ്യ വിപണിയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി നിയമ വിരുദ്ധമായ ഇടപാടിന് അംഗീകാരം നൽകുന്നതിൽ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും മുൻനിര മേധാവികൾ നേരിട്ട് പങ്കെടുത്തതായി ആരോപണം. അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കമ്പനി ഓൺലൈൻ പരസ്യ വിൽപനയിൽ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപിക്കുന്നു. വർഷങ്ങളോളം പരസ്യ ദാതാക്കളെയും പ്രസാധകരെയും ഗൂഗിൾ കബളിപ്പിച്ചുവെന്നാണ് കേസ്. കമ്പനിയുടെ നടപടികളിൽ ചില രഹസ്യ പരിപാടികൾ ഉണ്ടായിട്ടുണ്ട്. ഇക്കാരണത്താൽ, ചില കമ്പനികളുടെ വിൽപന കുറവാണ്. അത് കൊണ്ട് തന്നെ പരസ്യദാതാക്കൾക്ക് പരസ്യത്തിന് ഉയർന്ന വില നൽകേണ്ടിവരുന്നു.
പ്രസാധകർ കാണുന്ന വിലയും പരസ്യദാതാക്കൾ നൽകുന്ന പണവും തമ്മിൽ വ്യത്യാസമുണ്ട്. വിലകളിലെ ഈ വ്യത്യാസത്തിൽ നിന്ന് ഗൂഗിൾ നേരിട്ട് പ്രയോജനം നേടുന്നു. ഇതു കൂടാതെ, ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന പണം ഭാവിയിൽ വില വർധിപ്പിക്കാനും വിപണിയിൽ ആധിപത്യം സ്ഥാപിക്കാനും ഗൂഗിൾ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ ആരോപണങ്ങൾ തെളിയിക്കാൻ കമ്പനിക്കുള്ളിലെ ചില രേഖകളും റിപ്പോർട്ടിൽ പുറത്തു വന്നിട്ടുണ്ട്. ഇത് കമ്പനിയുടെ ബിസിനസ് വർധിപ്പിക്കാൻ വളരെയധികം സഹായിച്ചതായി ഗൂഗിളിന്റെ ചില ജീവനക്കാർ തമ്മിൽ സംസാരമുണ്ടായതായും റിപ്പോർട്ടുണ്ട്. ഇതിനും ഗൂഗിൾ മറുപടി നൽകിയിട്ടുണ്ട്. ഹാജരാക്കിയ രേഖകൾ പൂർണമായ വിവരങ്ങൾ നൽകുന്നില്ലെന്ന് കമ്പനി നൽകിയ മൊഴിയിൽ പറയുന്നു. ലേല പ്രക്രിയ പൂർണമായും സുതാര്യമാണ്, എല്ലാ കക്ഷികൾക്കും അതേക്കുറിച്ച് പൂർണമായി അറിയാം എന്നുമായിരുന്നു മറുപടി.