മലപ്പുറം- തേഞ്ഞിപ്പലത്ത് പീഡനത്തിന് ഇരയായ പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു വർഷം മുമ്പാണ് കുട്ടി പീഡനത്തിന് ഇരയായത്. ബന്ധുക്കളടക്കം ആറു പേരാണ് കേസിലെ പ്രതികൾ. ഇതിൽ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പോലീസിന്റെ ഭാഗത്ത്‌നിന്ന് സമ്മർദ്ദമുണ്ടായിരുന്നതായി പെൺകുട്ടിയുടെ അമ്മ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഫറോക്ക് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മൊഴി മാറ്റാൻ സമർദ്ദമുണ്ടായിരുന്നുവെന്നാണ് അമ്മ ആരോപിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസുകാർ ഇടയ്ക്കിടെ വീട്ടിൽ വരുന്നത് പെൺകുട്ടിക്കും കുടുംബത്തിനും അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. പിന്നീടാണ് ഇപ്പോഴത്തെ വാടക ക്വാർട്ടേഴ്‌സിലേക്ക് താമസം മാറ്റിയത്. ഒരു വിവാഹാലോചന വന്ന സമയത്ത് കാണാനെത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് ബന്ധുക്കളടക്കം തന്നെ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത ശേഷം കുട്ടിക്ക് ഇതേവരെ ഒരിക്കൽ പോലും കൗൺസെലിംഗ് പോലും നൽകിയിരുന്നില്ല.