റിയാദ്- റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർഥികൾക്കുള്ള ട്യൂഷൻ ഫീ കുത്തനെ കൂട്ടി. മുൻ വർഷത്തേതിനേക്കാൾ 30 ശതമാനമാണ് വർധന. പുതുക്കിയ ഫീ നിരക്ക് സ്‌കൂൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മൂന്നുമാസത്തേക്ക് 1110 റിയാലും ആറു മുതൽ 10 വരെയുള്ളവർക്ക് 1185 റിയാലും 11,12 ക്ലാസുകാർക്ക് 1335 റിയാലുമാണ് പുതുക്കിയ ഫീസ്. നിലവിലെ അധ്യയന വർഷം ഇത് 885, 960,1110 എന്നിങ്ങനെയാണ്. സയൻസ് ആൻഡ് ലബോറട്ടറി ഫീസിനത്തിലും 100 റിയാലിന്റെ വർധനവുണ്ട്. ഏപ്രിൽ, ജൂൺ, ഒക്ടോബർ, ജനുവരി മാസങ്ങളിലാണ് ഫീസ് അടക്കേണ്ടത്. പണമായും ഓൺലൈനായും കാർഡുകൾ വഴിയും ഫീസ് അടക്കാം. എന്നാൽ ശനിയാഴ്ചകളിൽ ഫീസ് പണമായി സ്വീകരിക്കില്ല.
സയൻസ് ആൻഡ് ലബോറട്ടറി ഫീസ് 200 റിയാലായി വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഏപ്രിൽ, ഒക്ടോബർ ഫീസിന്റെ കൂടെ അടച്ചാൽ മതി. അഡ്മിഷൻ ഫീ, വികസന ഫണ്ട്, അഡ്മിഷൻ ഫോറം ഫീ, എൻട്രൻസ് ഫീ, കമ്പ്യൂട്ടർ ലാബ് ഫീ എന്നിവയിൽ നിലവിലെ രീതി തന്നെ തുടരുമെന്നും അറിയിപ്പിലുണ്ട്.
ഫീസ് വർധന രക്ഷിതാക്കൾക്കിടയിൽ വലിയ അമർഷത്തിനു കാരണമായി. രക്ഷിതാക്കളുടെ വാട്‌സ്ആപ് കൂട്ടായ്മകളിലും മറ്റും രാവിലെ മുതൽ തന്നെ വിഷയം ചർച്ചയായിരുന്നു. സാധാരണ ഫീസ് വർധന രക്ഷിതാക്കളെ സർക്കുലർ വഴി അറിയിക്കാറുണ്ടെങ്കിലും ഇക്കുറി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തത്. മറ്റു സ്‌കൂളുകളേക്കാൾ ഫീസ് നിരക്ക് കുറവാണെന്ന കാരണത്താലാണ് മിക്ക രക്ഷിതാക്കളും ഇന്റർനാഷണൽ സ്‌കൂൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ പുതുക്കിയ ഫീസ് നിരക്ക് കാരണം മറ്റുസ്‌കൂളുമായി കാര്യമായ വ്യത്യാസമില്ലാത്ത സ്ഥിതിയായി. ചെലവു വർധിച്ചുവെന്ന് പറയുമ്പോഴും 350 മില്യൻ റിയാൽ ചെലവഴിച്ച് പുതിയ സ്‌കൂൾ നിർമിക്കാനുള്ള നീക്കത്തിലാണ് അധികൃതരെന്ന് രക്ഷിതാക്കൾ പറയുന്നു.
സ്‌കൂളിന്റെ വരവും ചെലവും തമ്മിൽ പൊരുത്തപ്പെടാനാവാത്തതാണ് ഫീസ് വർധിപ്പിക്കാൻ കാരണമായതെന്ന് സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ദിൽഷാദ് അഹമ്മദ് മലയാളം ന്യൂസിനോട് പറഞ്ഞു. ആശ്രിത വിസയിലുള്ള അധ്യാപകർക്കുള്ള അജീർ രജിസ്‌ട്രേഷനടക്കമുള്ള ഭീമമായ ചെലവുകളാണ് സ്‌കൂളിനുള്ളത്. ഫീസ് വർധന നടപ്പാക്കുന്നില്ലെങ്കിൽ സ്‌കൂൾ അടച്ചുപൂട്ടേണ്ടിവരും. എല്ലാ സ്‌കൂൾ പ്രിൻസിപ്പൽമാരും പങ്കെടുത്ത യോഗത്തിലാണ് ഫീസ് വർധന സംബന്ധിച്ച് തീരുമാനമെടുത്തതെന്നും ഇതു സംബന്ധിച്ച് രക്ഷിതാക്കളെ അറിയിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റ് കമ്മിറ്റിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അനുമതിയോടെ ഇന്ത്യൻ സ്‌കൂളിലെ ഫീസ് വർധിപ്പിക്കാമെന്നതാണ് വ്യവസ്ഥ.
ഇന്ത്യൻ സ്‌കൂളിന്റെ ഫീസ് വർധനയുടെ ചുവട് പിടിച്ച് മറ്റു ഇന്റർനാഷണൽ സ്‌കൂളുകളും ഫീസ് വർധന വൈകാതെ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്.