മാവേലിക്കര - പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന് യു.ആർ.എഫ് ലോക റെക്കോർഡ് സമ്മാനിച്ചു. ഒരു വ്യക്തി രചിച്ച ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ ഒരു ദിവസം പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായിട്ടാണ് കാരൂർ സോമൻ ലോക റെക്കോർഡിൽ ഇടം പിടിച്ചത്. അദ്ദേഹം രചിച്ച 34 പുസ്തകങ്ങൾ കഴിഞ്ഞ മാസം പ്രകാശനം ചെയ്തിരുന്നു. ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് മുൻ കേന്ദ്ര മന്ത്രി കൊടിക്കുന്നിൽ സുരേഷ് എം.പിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഡോ.പുനലൂർ സോമരാജൻ അംഗീകാര മുദ്രയും സമ്മാനിച്ചു. ചടങ്ങിൽ ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള സംബന്ധിച്ചു.
യു.ആർ.എഫ് വേൾഡ് റെക്കാർഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ഡോ.സൗദീപ് ചാറ്റർജി, അന്തർദേശീയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, അംബാസഡർ ഡോ.ബെർനാർഡ് ഹോളെ (ജർമനി), ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് റെക്കോർഡിന് പരിഗണിച്ചത്. മാവേലിക്കര ചാരുംമൂട് കാരൂർ സാമുവേൽ-റെയിച്ചൽ ദമ്പതികളുടെ മകനായ ദാനിയൽ സാമുവേൽ, കാരൂർ സോമൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു. ലണ്ടനിൽ സ്ഥിരതാമസക്കാരനാണ്. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ റേഡിയോ നാടകങ്ങൾ വഴിയും ബാലരമയിൽ കവിതകൾ എഴുതിയുമാണ് സാഹിത്യ രംഗത്തേക്ക് പ്രവേശിച്ചത്.
നാലര പതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, ഇംഗ്ലീഷ് കഥകൾ, കഥ, ചരിത്രകഥ, കവിത, ഗാനം, ലേഖനം, യാത്രാ വിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത-സാങ്കേതിക-കായിക-ടൂറിസം രംഗത്ത് അറുപത്തിമൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാളത്തിലും ആഗോള തലത്തിലും ആദ്യവും അത്യപൂർവയഴമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിംപിക്‌സ് റിപ്പോർട്ട് ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാ സാംസ്‌കാരിക വിഭാഗം ചെയർമാൻ, യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ 'യുക്മ'യുടെ കലാ സാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കാരൂർ പബ്ലിക്കേഷൻസ്, കെ.പി.ആമസോൺ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്റർ ആണ്. ഇതിനോടകം മുപ്പത്തിയെട്ട് രാജ്യങ്ങളിൽ സഞ്ചരിച്ചു. ആമസോൺ ഇന്റർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്‌കാരങ്ങൾ ലഭിച്ചു. ഭാര്യ: ഓമന. മക്കൾ: രാജീവ്, സിമ്മി, സിബിൻ. മരുമകൾ: സോണി രാജീവ്.