ഭൂമി ബ്രാഹ്മണര്‍ വക, പണം സിഖുകാരും;  പഞ്ചാബിലെ ഈ ഗ്രാമത്തിലുയരുന്നത് മുസ്ലിം പള്ളി

ബര്‍ണാല- ഉത്തരേന്ത്യയില്‍നിന്ന് വര്‍ഗീയതയും അസഹിഷ്ണുതയും നിറഞ്ഞ വാര്‍ത്തകള്‍ കേട്ടു മരവിച്ചവര്‍ക്കിതാ ഒരു ആശ്വാസ വാര്‍ത്ത. ബ്രാഹ്മണര്‍ വിട്ടു നല്‍കിയ ഭൂമിയില്‍ സിഖ് സഹോദരങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഒരു മുസ്ലിം പള്ളി ഉയരുന്നു. പഞ്ചാബിലെ ബര്‍ണാല ജില്ലയിവെ മൂം ഗ്രാമത്തില്‍നിന്നാണ് സഹവര്‍ത്തിത്വത്തിന്റെ ഉത്തമോദാഹരണം. ഭൂമിയും പണവും നല്‍കിയതിനു പുറമെ രണ്ടു സഹോദര സമുദായാംഗങ്ങളും പള്ളിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അകമഴിഞ്ഞ സഹായവും നല്‍കി വരുന്നുണ്ട്. 

ഈ ഗ്രാമത്തിലെ മുസ്ലിംകള്‍ ഇതുവരെ നിസ്്കരിച്ചിരുന്നത് ഇവിടുത്തെ ബാബ മൂമിന്‍ ഷാ ദര്‍ഗയിലെ രണ്ടു മുറികളിലായിരുന്നു. ഗ്രാമത്തിലെ പണ്ഡിറ്റ് ലഹോദരനാണ് കുറച്ച് ഭൂമി പള്ളി നിര്‍മ്മിക്കാനായി സംഭാവന നല്‍കിയത്. ഇവിടെ പള്ളി നിര്‍മ്മാണം തുടങ്ങിയതോടെ ഗ്രാമീണര്‍ സഹായങ്ങളുമായി എത്തി. സിഖ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഗ്രാമത്തില്‍ അവര്‍ തന്നെ മുന്‍കൈയ്യെടുത്ത് നല്ലൊരു തുക പള്ളി നിര്‍മ്മാണത്തിനായി സംഭാവന പിരിച്ചു നല്‍കി. സംഭാവനകള്‍ ലഭിച്ചതോടെ ഏതാനും മാസങ്ങള്‍ക്കകം പണി പൂര്‍ത്തിയാക്കി പള്ളി തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സ്വദേശിയായ നജിം ഖാന്‍ പറയുന്നു.

ഒരു പള്ളി നിര്‍മ്മിക്കാന്‍ ഭൂമി വിട്ടു നല്‍കിയതിലൂടെ തന്റെ സമുദായം അതിന്റെ കടമയാണ് നിര്‍വഹിച്ചതെന്ന് സ്വദേശിയും ആയുവേര്‍ദ വൈദ്യനുമായ പണ്ഡിറ്റ് പുരുഷോത്തം ലാല്‍ പറയുന്നു. തൊട്ടടുത്ത് തന്നെ ഒരു ശിവ ക്ഷേത്രം നിര്‍മ്മിക്കുന്നുണ്ട്. സമീപത്ത് ഗുരുദ്വാരകളും ഉണ്ട്. ഇവിടെ ഒരു പള്ളി കൂടി നിര്‍മ്മിക്കുക എന്നത് തങ്ങളുടെ സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം മതങ്ങള്‍ക്കുപരിയായി എല്ലാ മനുഷ്യരും തുല്യരാണ്. പഞ്ചാബികളായത് കൊണ്ടു തന്നെ മതേതരത്വം ഞങ്ങള്‍ കുട്ടിക്കാലത്തു തന്നെ ശീലിച്ചു പോരുന്നതാണെന്നും അദ്ദേഹം പറയുന്നു.


 

Latest News