Sorry, you need to enable JavaScript to visit this website.

ദിലീപ് കേസിലെ വി.ഐ.പിയെ തിരിച്ചറിഞ്ഞു, വീട്ടിൽ റെയ്ഡ്

കൊച്ചി- നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ വി.ഐ.പിയെ തിരിച്ചറിഞ്ഞു. ആലുവയിലെ സൂര്യ ഹോട്ടൽസ് ഉടമയും ദിലീപിന്റെ ആത്മസുഹൃത്തുമായ ശരത് ജി നായർ ആണ് വി.ഐ.പി എന്ന് സംവിധായകൻ  ബാലചന്ദ്രകുമാർ വിശേഷിപ്പിച്ച ആളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളുടെ ആലുവ തോട്ടുംമുഖത്തെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് മണിക്കൂറുകളോളം റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് സംഘം അഞ്ച് സിം കാർഡുകളും നടിയെ ആക്രമിച്ച കേസിലെ ഒരു പ്രതിയുമായുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഒളിവിൽ പോയ ശരത് മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. 
ഹോട്ടൽ, ട്രാവൽ ഏജൻസി ബിസിനസുകൾ നടത്തുന്ന ശരത്ത് ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്ന ആളാണ്. ദിലീപിന്റെ സഹോദരൻ അനൂപ് നിർമിച്ച സിനിമയുടെ പങ്കാളി കൂടിയായിരുന്നു ശരത്ത്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് വിഐപിയെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്. കാവ്യ മാധവൻ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചിരുന്നതെന്നും ഇയാൾ പീഡന ദൃശ്യവുമായി എത്തുന്ന സമയത്ത് ദിലീപിന്റെ സഹോദരിയുടെ മകൻ ശരത് അങ്കിൾ വന്നിട്ടുണ്ടെന്നു പറയുന്നത് താൻ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. ജാമ്യത്തിലിറങ്ങിയ ദിലീപിന് നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ എത്തിച്ചുകൊടുത്തത് ഇയാളാണെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പുറമെ സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിട്ടു തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെയുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഒരു പ്രതിയുമായി ചേർന്ന് തമിഴ്‌നാട്ടിൽ ഇയാൾ റിസോർട്ട് അടക്കമുള്ള ബിസിനസുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചുവരികയാണ്. 
ഇയാൾ ഒരു വി ഐ പി അല്ലെന്നും ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ വി ഐ പി എന്ന് പറഞ്ഞതാണ് ഇയാളിലേക്ക് അന്വേഷണം എത്താൻ വൈകിയതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി മോഹനചന്ദ്രൻ പറഞ്ഞു.
 

Latest News