കോഴിക്കോട്- ഇന്ത്യൻ നാഷനൽ ലീഗിന്റെ (ഐ.എൻ.എൽ) പേരും പതാകയും പാർട്ടി ദേശീയ നേതൃത്വത്തിന്റെ അംഗീകാരമില്ലാത്ത വിമത വിഭാഗം ഉപയോഗിക്കുന്നത് സ്ഥിരമായി തടഞ്ഞുകൊണ്ട് ചെന്നൈ സിവിൽ കോടതിയുടെ വിധി. പാർട്ടിയുടെ പേരും പതാകയും മറ്റ് ചിഹ്നങ്ങളും പാർട്ടിയിൽനിന്ന് പുറത്താക്കിയ മുൻ തമിഴ്‌നാട് പ്രസിഡന്റ് ബഷീർ അഹമ്മദും അനുയായികളും ദുരുപയോഗം ചെയ്യുന്നതിനെതിരെ നിലവിലെ സംസ്ഥാന കമ്മിറ്റി നൽകിയ കേസിലാണ് ദേശീയ നേതൃത്വത്തിന് അനുകൂലമായ കോടതി വിധി.
പാർട്ടി തമിഴ്‌നാട് പ്രസിഡന്റും എം.എ. ലത്തീഫിന്റെ പേരിലുള്ള ട്രസ്റ്റിന്റെ ചെയർമാനുമായ ബഷീർ അഹമ്മദ് ഒരുവേള ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുള്ള പ്രസിഡന്റായിരുന്നു.
എന്നാൽ ദേശീയ നേതൃത്വം അദ്ദേഹം പ്രസിഡന്റായ കമ്മിറ്റി പിരിച്ചുവിട്ട് അഡ്വ. മുനീർ ശരീഫ് പ്രസിഡന്റായ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയായിരുന്നു. അതിനുശേഷവും ബഷീർ അഹമ്മദ് ഐ.എൻ.എൽ പ്രസിഡന്റ് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഐ.എൻ.എൽ ഇലക്ഷൻ കമ്മീഷനിൽ റജിസ്റ്റർ ചെയ്ത ദേശീയ പാർട്ടിയാണെന്നും അതിന്റെ ദേശീയ കമ്മിറ്റിയുടെ അംഗീകാരമുള്ള കമ്മിറ്റിക്ക് മാത്രമേ പാർട്ടിയുടെ പേരും പതാകയും ഉപയോഗിക്കാൻ അർഹതയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. വാട്‌സ്ആപ് പോലുള്ള സോഷ്യൽ മീഡിയയിലുടെ പാർട്ടി പ്രസഡന്റ് എന്ന നിലയിൽ ഒരു തരത്തിലുള്ള പ്രചാരണവും നടത്താനോ നോട്ടീസ് വിതരണം ചെയ്യാനോ പത്രക്കുറിപ്പുകൾ ഇറക്കാനോ പാടില്ലെന്ന് കോടതി പ്രത്യേകം ഓർമിപ്പിച്ചു.
ഐ.എൻ.എൽ കേരളത്തിൽ രണ്ടു വിഭാഗമായപ്പോൾ ഒേേദ്യാഗിക ഗ്രൂപ്പായി നിന്നവരാണ് ഈ വാർത്ത ഇപ്പോൾ വ്യാപകമായി ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുന്നെന്നതും ശ്രദ്ധേയമാണ്.