ഇരിട്ടി - സി.പി.എം പാർട്ടി ഗ്രാമത്തിൽ സി.യു.സിക്ക് വിലക്ക്. കോൺഗ്രസ് മുഴക്കുന്ന് മണ്ഡലത്തിലെ മുടക്കോഴി മലയിൽ സി.യു.സി രൂപീകരണ യോഗം സി.പി.എം പ്രവർത്തകർ തടയുകയായിരുന്നു. മുടക്കൊഴി മലയിൽ സി.യു.സി രൂപികരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് 20 ഓളം വരുന്ന സി.പി.എം പ്രവർത്തകർ യോഗം തടഞ്ഞത്. യോഗത്തിന് എത്തിയ നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. യോഗത്തിന് എത്തിയ സ്ത്രീകളെ സി.പി.എം പ്രവർത്തകർ അസഭ്യം പറയുകയും ബന്ദിയാക്കുകയും ചെയ്തതായും പരാതിയുണ്ട്.
തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഇരു വിഭാഗത്തെയും ശാന്തരാക്കുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ബൂത്ത് പ്രസിഡന്റ് രമേശന്റെ വീട്ടിൽ നടത്തുന്ന സി.യു.സി രൂപീകരണ യോഗമാണ് അലങ്കോലപ്പെടുത്തിയത.് കോൺഗ്രസ് പതാക ഉയർത്തിയേ ശഷം പരിപാടി ആരംഭിക്കാനിരിക്കെയാണ് സംഭവം. ഗാന്ധിജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്താനിരിക്കെയാണ് സി.പി.എം പ്രവർത്തകർ തടഞ്ഞത്. ഇയാളുടെ ഫോട്ടോയൊന്നും ഇവിടെ വെക്കാൻ പറ്റില്ലെന്നും ഇത് പാർട്ടി ഗ്രാമമാണെന്നും ഇവിടെ കോൺഗ്രസ് പരിപാടി നടക്കില്ലെന്നും പറഞ്ഞാണ് സി.പി.എം പ്രവർത്തകർ യോഗം തടയാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പരാതിപ്പെട്ടു.
മൂന്ന് മണിക്കൂർ നേരം മഹിളാ കോൺഗ്രസ് നേതാക്കെളുൾപ്പെടെയുള്ള പ്രവർത്തകരെ അവിടെ ബന്ദിയാക്കിയതായും പരാതിയുണ്ട.് പോലീസ് എത്തിയാണ് ഇവരെ പിന്നീട് തിരിച്ചയച്ചത്. കരായി ശ്രീജിത്ത്, കാരായി ശ്രീധരൻ, അഖിൽ ഉൾപ്പെടെയുള്ള സി.പി.എം പ്രവർത്തകരാണ് പരിപാടി തടഞ്ഞതെന്ന് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഡി.സി.സി ജന. സെക്രട്ടറി മുഹമ്മദ് ഫൈസൽ് പരാതിപ്പെട്ടു.