Sorry, you need to enable JavaScript to visit this website.

എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ  തിയ്യതികളില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി  ശിവന്‍കുട്ടി

തിരുവനന്തപുരം- സംസ്ഥാനത്തെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തിയ്യതികളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള കൊവിഡ് മാര്‍ഗരേഖാ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.
എസ്എസ് എല്‍സി സിലബസ് ഫെബ്രുവരി 1 ന് പൂര്‍ത്തിയാക്കും. പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനവും പൂര്‍ത്തിയാക്കും.തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്ന്  10,11,12 ക്ലാസുകള്‍ക്ക് വേണ്ട കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ വേണ്ട തയാറെടുപ്പുകളും ചര്‍ച്ച ചെയ്യും.
'വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്, ഒമിക്രോണ്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലായാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നത്. വിക്‌റ്റേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍, ഡിജിറ്റല്‍ ക്ലാസുകള്‍ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിള്‍ പുനക്രമീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിച്ച ശേഷം സ്‌കൂളുകള്‍ അടക്കുന്നതിനേക്കാള്‍ നന്നത് അവര്‍ക്ക് രോഗം വരാതെ നോക്കുകയാണ്.
അണ്‍ എയ്ഡഡ്, സിബിഎസ് ഇ ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകള്‍ക്കും സ്‌കൂളുകള്‍ അടക്കുന്നത് ബാധകമാണ്. സ്‌കൂള്‍ അടയ്‌ക്കേണ്ട എന്ന  നിര്‍ദേശം വിദഗ്ധരില്‍ പലരും മുന്നോട്ട് വെച്ചു. എന്നാല്‍ ഒരു പരീക്ഷണത്തിന്  ഇല്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ പകുതിയോളം പൂര്‍ത്തിയായി. മറ്റുകുട്ടികള്‍ക്കും സ്‌കൂളുകളില്‍ വെച്ച് തന്നെ വളരെ വേഗത്തില്‍ വാക്‌സിന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.കോവിഡ് രോഗബാധിതരുടെ എണ്ണമുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഭാഗികമായി അടയ്ക്കാന്‍ തീരുമാനിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളാണ് ഓണ്‍ലൈനായി നടത്തുക. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുക. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കാനാണ്  21 മുതലെന്ന തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
 

Latest News