തിരുവനന്തപുരം- വിവാദങ്ങളുടെ പരമ്പര തീർത്ത സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ നിർത്തിപ്പൊരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഗാ തിരുവാതിരയിലൂടെ പാർട്ടിക്ക് ക്ഷീണം വരുത്തിയ നേതൃത്വത്തെ ജില്ലാസമ്മേളന വേദിയിലാണ് രൂക്ഷഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചത്.
ജില്ലയിൽ നടന്ന പ്രശ്നങ്ങൾ ഓരോന്നായി എണ്ണിപ്പറയുകയും ചെയ്തു. കോർപറേഷൻ നികുതി വെട്ടിപ്പ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി പിണറായി വിമർശിച്ചു. പി.എസ്.സി പരീക്ഷാതട്ടിപ്പും പാർട്ടിക്ക് നാണക്കേടുണ്ടാക്കി. ശിശുക്ഷേമ സമിതിക്കെതിരായ ദത്ത് വിവാദത്തിലും വിമർശനമുയർന്നു. ഇക്കാര്യത്തിൽ ശരിയായ നിലപാട് സ്വീകരിക്കാനായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം പരിശോധിക്കണം. ദത്തുവിവാദം കൂടുതൽ ചർച്ചയാവാതിരിക്കാനും നേതൃത്വം ജാഗ്രത പുലർത്തണം.
ഫേസ്ബുക്ക് വ്യക്തിയാരാധനക്ക് ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജില്ലയിൽ ബി.ജെ.പി മുന്നേറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഇക്കാര്യത്തിൽ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ടു. നഗരമേഖലയിലും വർക്കല, ചിറയിൻകീഴ് മേഖലയിലുമുള്ള ബി.ജെ.പിയുടെ വളർച്ചയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്.
ജില്ലയിൽ വിഭാഗീയത ഇല്ലാതായെങ്കിലും തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.