യോഗിക്ക് മറ്റൊരു പ്രഹരം കൂടി; യുപിയില്‍ മൂന്നാമത്തെ മന്ത്രിയും ബിജെപി വിട്ടു

ലഖ്‌നൗ- യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കനത്ത പ്രഹരമേല്‍പ്പിച്ച് പിന്നാക്ക സമുദായ നേതാവായ മറ്റൊരു മന്ത്രി കൂടി ബിജെപി വിട്ടു. ഭക്ഷ്യസുരക്ഷാ, ആയുഷ് വകുപ്പ് സഹമന്ത്രി ധരം സിങ് സൈനി ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. താന്‍ ബിജെപി വിടില്ലെന്ന് സൈനി നേരത്തെ പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനിടെ ബിജെപി വിട്ട സാമാജികരുടെ എണ്ണം ഇതോടെ എട്ടായി. ഇവരെല്ലാം സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ സൈനിയൊടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ട്വീറ്റ് ചെയ്തു. മറ്റു മന്ത്രിമാരുടെ രാജിക്കു പിന്നാലെ അവരുടെ ചിത്രങ്ങളും അഖിലേഷ് ട്വീറ്റ് ചെയ്തിരുന്നു. സഹാറന്‍പൂരിലെ നകുഡില്‍ നിന്ന് നാലു തവണ എംഎല്‍എയായ ധരം സിങ് സൈനി ഒരു പ്രധാന പിന്നാക്ക സമുദായ നേതാവ് കൂടിയാണ്.

ആദ്യമായി രാജിവച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിട്ടതിനെ വിമര്‍ശിച്ച ആളുകൂടിയാണ് സൈനി. സൈനിയും ഉടന്‍ പാര്‍ട്ടി വിടും എന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്നാണ് താന്‍ ബിജെപിയില്‍ തന്നെ തുടരുമെന്ന് സൈനി പ്രസ്താവന ഇറക്കിയത്. സൈനിയെ കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രി ആദിത്യനാഥും ഫോണില്‍ ബന്ധപ്പെട്ടതായും റിപോര്‍ട്ടുണ്ട്. നേരത്തെ ബിഎസ്പി നേതാവായിരുന്ന സൈനി 2016ല്‍ സ്വാമി പ്രസാദ് മൗര്യയ്‌ക്കൊപ്പമാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Latest News