കവി എസ്.രമേശന്‍ അന്തരിച്ചു

കൊച്ചി-പ്രശസ്ത കവി എസ്. രമേശന്‍ (70) അന്തരിച്ചു. എറണാകുളത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കുഴഞ്ഞു വീഴുകയായിരുന്നു.
പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും എറണാകുളം പബ്ലിക് ലൈബ്രറി അധ്യക്ഷനും കേരള ഗ്രന്ഥശാലാ സംഘം നിര്‍വാഹക സമിതി അംഗവുമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ രണ്ട് തവണ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു.
ചെറുകാട് അവാര്‍ഡ്, ശക്തി അവാര്‍ഡ്, എ.പി. കളക്കാട് പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

1981 ല്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം 2007 ല്‍ അഡീഷണല്‍ ഡെവലപ്‌മെന്റ് കമ്മീഷണറായാണ് വിരമിച്ചത്.

1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കത്താണ് ജനനം. വിദ്യാര്‍ഥിയായിരുക്കുമ്പോള്‍ എഴുതിത്തുടങ്ങി. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിതകാലം, കറുത്ത കുറിപ്പുകള്‍, എസ് രമേശന്റെ കവിതകള്‍ എന്നിവയാണ് കൃതികള്‍.

 

Latest News