Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി നടത്തിയ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നുവെന്ന് കോടിയേരി; രക്തസാക്ഷിയെ സുധാകരന്‍ അപമാനിക്കരുത്

കണ്ണൂര്‍- സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നുവെന്ന് പാര്‍്ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ധീരജിന്റെ കൊലപാതകം സി.പി.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്നും മെഗാ തിരുവാതിര നടത്തി ആഹ്ലാദിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ ആരോപിച്ചിരുന്നു.
ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ സമയത്ത് തന്നെ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിര വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്.  


ധീരജിന്റെ സംസ്‌കാരത്തിന് പിന്നാലെ കണ്ണൂരിൽ വ്യാപക ആക്രമം, ഗാന്ധി പ്രതിമ തകർത്തു 

കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിക്കാത്തിന്റെ പേരിലും തിരുവാതിരക്കെതിരെ വിമര്‍ശനമുയര്‍ന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി,  ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരുവാതിര അരങ്ങേറിയിരുന്നത്.

ധീരജിനെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു.
രക്തസാക്ഷി ധീരജിനെ ഇനിയും അപമാനിക്കരുത്. കെ.പി.സി.സി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട കാര്യമല്ല അത്. രക്തസാക്ഷികള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ആദരവുണ്ട്. കലാലയങ്ങളില്‍ കലാപമുണ്ടാക്കനുളള ശ്രമങ്ങളാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നടക്കുന്നത്. അതില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം പിന്തിരിയുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

കുടുംബത്തിനുണ്ടായ നഷ്ടം വലുതാണ്. ധീരജിന്റെത് ആസൂത്രിതമായി നടന്നതാണ്. യൂത്ത് കോണ്‍ഗ്രസിന്റെ ഒരുസംഘം ആളുകളാണ് ആസൂത്രണം ചെയ്തത്. അന്വേഷണം ഗൗരവമായി നടത്തണം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കണം. ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം.- അദ്ദേഹം പറഞ്ഞു.

 

Latest News