കൊച്ചി- മത വിദ്വേഷം വളർത്തുന്ന പാഠപുസ്തകങ്ങൾ പഠിപ്പിച്ചുവെന്നാരോപിച്ച് കേരള പോലീസ് അറസ്റ്റ് ചെയ്ത പ്രമുഖ മതപണ്ഡിതൻ എം.എം അക്ബറിനെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അക്ബറിനെതിരായ പരാതിയിൽ കൂടുതൽ അന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. രാജ്യവിരുദ്ധമോ മതസ്പർദ്ധ വളർത്തുന്നതോ ആയ ഒന്നും അക്ബർ ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം കോടതിയിൽ അറിയിച്ചു. എന്നാൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണവും തെളിവെടുപ്പും ആവശ്യമുണ്ടെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടത്.
അക്്ബർ ഡയറക്ടറായ പീസ് സ്‌കൂളിൽ മതവിരുദ്ധ പാഠഭാഗം പഠിപ്പിച്ചുവെന്നാരോപിച്ചാണ് കേരള പോലീസ് എം.എം അക്ബറിനെതിരെ കേസെടുത്തത്. ഒരു വർഷത്തോളം ഖത്തറിലായിരുന്ന എം.എം അക്്ബർ ഓസ്‌ട്രേലിയയിൽനിന്ന് ഇന്തോനേഷ്യ വഴി ദോഹയിലേക്കുള്ള യാത്രയിൽ ഹൈദരാബാദ് വിമാനതാവളത്തിൽ വെച്ചാണ് അക്ബർ പിടിയിലായത്. ശനിയാഴ്ച്ച രാത്രിയാണ് അക്ബറിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെ വിമാനമാർഗം കൊച്ചിയിലെത്തിച്ച ശേഷം എസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണകുളം നോർത്ത് എസ്‌ഐ വിബിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്ബറിനെ ഹൈദരാബാദിൽ നിന്നും കൊച്ചിയിലെത്തിച്ചത്.
ഫൗണ്ടേഷന്റെ കീഴിലുള്ള കൊച്ചിയിലെ പീസ് ഇന്റർനാഷണൽ സ്‌കൂളിൽ മത സ്പർധ വളർത്തുന്ന പുസ്തകങ്ങൾ കുട്ടികളെ പഠിപ്പിച്ചെന്ന കേസിൽ എം എം അക്ബറിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളങ്ങളിൽ നൽകിയ ലുക്കൗട്ട് നോട്ടീസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അക്ബറിനെ തിരിച്ചറിഞ്ഞ ഹൈദരാബാദ് ഇമിഗ്രേഷൻ വിഭാഗം അവിടെ തടയുകയായിരുന്നു.