പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

പാലക്കാട്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 36 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പതിനഞ്ചു വയസുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിക്ക് തിരുവിഴാംകുന്ന് അമ്പലപ്പാറ വലിയ പാടത്ത് വീട്ടില്‍ ശശി (25) ക്കാണ് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി (പോക്സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.

2017 ലാണ് കേസിനാസ്പദമായ സംഭവം. മാര്‍ച്ച് 30 വരെയായി പലപ്പോഴായി ശശി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സി.ഐ. ആയിരുന്ന ഹിദായത്തുല്ല മാമ്പ്രയാണ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുബ്രഹ്‌മണ്യന്‍ ഹാജരായി.

 

Latest News