ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25%; ദല്‍ഹിയില്‍ ഹോട്ടലുകളില്‍  ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക്

ന്യൂദല്‍ഹി- കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദല്‍ഹി സര്‍ക്കാര്‍. റെസ്‌റ്റോറന്റുകളിലും ബാറുകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്ന രീതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. പാഴ്‌സല്‍ വിതരണം, ഹോം ഡെലിവറി എന്നിവ തടസ്സം കൂടാതെ നടത്തും. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗം വിളിച്ചതിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.കോവിഡ് കേസുകളിലും ഒമിക്രോണ്‍ കേസുകളിലും വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗം വിളിച്ചത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്ത യോഗത്തില്‍, കേസുകളിലെ വര്‍ധന പരിശോധിക്കാനും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
ഇതിനിടെ ദല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,166 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ്. 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച 22,751 പേര്‍ക്കായിരുന്നു ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
 

Latest News