റിയാദ് - സൗദിയിൽ റെസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും ബാധകമായ പ്രോട്ടോകോളുകൾ പരിഷ്‌കരിച്ചതായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അറിയിച്ചു. ഒരു ടേബിളിനു ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ആളുകൾക്കുള്ള പരമാവധി പരിധി എടുത്തുകളഞ്ഞു. ഒരു കുടുംബത്തിൽ പെട്ടവരാണെങ്കിൽ കൂടി ഒരു ടേബിളിനു ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പത്തിൽ കവിയാൻ പാടില്ല എന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്.
ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ ടേബിളുകൾക്കിടയിൽ മൂന്നു മീറ്ററിൽ കുറയാത്ത അകലം ഉറപ്പുവരുത്തുന്ന നിലക്ക് ടേബിളുകൾ ക്രമീകരിക്കണം. ഇതിന് സാധിക്കാത്ത പക്ഷം റെസ്റ്റോറന്റുകൾക്കകത്ത് ഭക്ഷണ വിതരണത്തിന് വിലക്കുണ്ട്. ഓപ്പൺ ബൂഫെ ഏരിയകളിൽ ക്ഷണിതാക്കൾക്കിടയിൽ ഭക്ഷണ വിതരണത്തിന് ജീവനക്കാരനെ നിയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്.