Sorry, you need to enable JavaScript to visit this website.

മൊബൈല്‍ കൊണ്ടുവന്നതിന് മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ  വിവസ്ത്രയാക്കി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

മൈസൂരു- ക്ലാസ്മുറിയില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപിക വിവസ്ത്രയാക്കി. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗനന്‍ഗൊരു ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം.
മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ട പ്രധാനാധ്യാപിക സ്‌നേഹലത വിദ്യാര്‍ഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു. വസ്ത്രം അഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനി മാപ്പുപറഞ്ഞെങ്കിലും പ്രധാനാധ്യാപിക കൂട്ടാക്കിയില്ല.
സ്‌കൂള്‍ വിട്ടശേഷം വിദ്യാര്‍ഥിനി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം ശ്രീരംഗപട്ടണ തഹസില്‍ദാര്‍ ശ്വേത രവീന്ദ്ര സ്‌കൂളിലെത്തി വിദ്യാര്‍ഥിനിയില്‍നിന്നും മറ്റു കുട്ടികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇതിനുശേഷമാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ രഘുനന്ദന്‍ പറഞ്ഞു. സംഭവം പോക്‌സോ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതിനാല്‍ പ്രധാനാധ്യാപികയ്‌ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
 

Latest News