Sorry, you need to enable JavaScript to visit this website.

എതിർപ്പിനൊപ്പമല്ല നാടിന്റെ ഭാവിക്കൊപ്പം നിൽക്കലാണ്  സർക്കാരിന്റെ കടമ- മുഖ്യമന്ത്രി 

കൊച്ചി-എതിർപ്പിനൊപ്പം നിൽക്കുകയല്ല നാടിന്റെ ഭാവിക്കായി നിലകൊള്ളുകയും നാടിനെ പുരോഗതിയിലേക്ക് നയിക്കുകയുമാണ് സർക്കാരിന്റെ ധർമ്മവും കടമയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളം ടി.ഡി.എം ഹാളിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ഇപ്പോൾ പറ്റില്ലെങ്കിൽ പിന്നെ എപ്പോൾ എന്നു നാം ചിന്തിക്കണം. ഇപ്പോൾ നടപ്പാക്കേണ്ട പദ്ധതികൾ ഇപ്പോൾ തന്നെ നടപ്പാക്കിയില്ലെങ്കിൽ അതുമൂലമുള്ള നഷ്ടം നികത്താൻ വർഷങ്ങളെടുക്കും. ഇത് നാടിനെ പിന്നോട്ടടിക്കും. കാലാനുസൃതമായി നാട് പുരോഗമിക്കണം. അല്ലെങ്കിൽ അത് നാളത്തെ ഭാവിയായ നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന നീതികേടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങൾ തകർന്നു വീഴുകയും കുട്ടികൾ കൊഴിഞ്ഞുപോകുകയും ചെയ്ത കാലമുണ്ടായിരുന്നു. 2016 ൽ സർക്കാർ അധികാരമേറ്റ ശേഷം പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു. പശ്ചാത്തല സൗകര്യ മേഖലയിലും അക്കാദമിക് മേഖലയിലും അടക്കം വലിയ മാറ്റങ്ങളുണ്ടായി. അന്ന് വിദ്യാലയങ്ങൾ നന്നാകില്ലെന്ന് ധരിച്ചവരും നാട്ടിലുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോയതുകൊണ്ടാണ് ഇതു സാധ്യമായത്. ആരോഗ്യരംഗത്തും ഇതുതന്നെയാണ് സംഭവിച്ചത്. നേരത്തേ നേടിയ നേട്ടങ്ങളിൽ തറച്ചുനിൽക്കാതെ പുതിയ നേട്ടങ്ങൾക്കായി ശ്രമിച്ചു. 
നേട്ടങ്ങളുണ്ടായിരുന്ന മേഖലയിൽ തന്നെ കൂടുതൽ നേട്ടങ്ങളുണ്ടാക്കുകയാണ് ഈ രണ്ടു മേഖലയിലും സംഭവിച്ചത്. എന്നാൽ പശ്ചാത്തല സൗകര്യത്തിന്റെ കാര്യത്തിൽ നാം ഏറെ പിന്നിലായിരുന്നു. ദേശീയപാതയുടെ വീതി കൂട്ടുന്ന ഘട്ടത്തിൽ എത്ര മീറ്റർ വീതി കൂട്ടണം എന്നതു സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നു. തുടർന്ന് സർവകക്ഷി യോഗത്തിൽ 45 മീറ്റർ വീതി കൂട്ടാൻ തീരുമാനമായെങ്കിലും എതിർപ്പിനെ തുടർന്ന് അന്നത്തെ സർക്കാരിന് പദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ 2016 ൽ അധികാരത്തിലെത്തിയ സർക്കാർ 45 മീറ്റർ വീതി വർധിപ്പിക്കുന്നതിന് നടപടികളാരംഭിച്ചു. നാടിന്റെ പൊതു ആവശ്യം മുന്നിൽവെച്ചപ്പോൾ എല്ലാവരും സഹകരിച്ചു. വലിയ തോതിലുള്ള നഷ്ടപരിഹാരമാണ് ഇവർക്ക് ലഭ്യമാക്കിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല, പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുകയല്ല ജനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവരെ കഴിയാവുന്നത്ര സഹായിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്.
കാലത്തിനനുസരിച്ച് മുന്നേറാനും പശ്ചാത്തല സൗകര്യ വികസനത്തിനായി ബജറ്റിനു പുറത്ത് വിഭവ സമാഹരണം നടത്തി പദ്ധതി നടപ്പാക്കാനാണ് കിഫ്ബി രൂപീകരിച്ചിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതികൾ ലക്ഷ്യമിട്ട സ്ഥാനത്ത് 62,000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാരിന് കഴിഞ്ഞു.

Latest News