ന്യൂദൽഹി - ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹും ചർച്ച നടത്തി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ആഴമേറിയതാണെന്ന് എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഊർജ, വ്യവസായ മേഖലയിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഇരു രാജ്യങ്ങൾക്കും മുന്നിലുള്ള അവസരം വർധിച്ചുവരികയാണ്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് സൗദിയിലെയും ഇന്ത്യയിലെയും ഭരണാധികാരികൾ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് കരുത്തു പകരുന്നതിൽ പങ്ക് വഹിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതി നരന്ദ്ര മോഡിക്കു മുന്നിൽ സൗദി മന്ത്രി വിശദീകരിച്ചു. ഊർജം, പെട്രോകെമിക്കൽ, രാസവളം, ധാതുക്കൾ, വൈദ്യുതി ഉൽപാദനം, വിതരണം അടക്കമുള്ള മേഖലകളിൽ ഇന്ത്യയുമായി സഹകരണം ശക്തമാക്കുന്നതിന് സൗദി അറേബ്യ ആഗ്രഹിക്കുന്നു. സൗദിയിൽ ഊർജ, വ്യവസായ, ധാതു മേഖലകളിലും പുതിയ ഇക്കണോമിക് സിറ്റികളിലും നിക്ഷേപങ്ങൾ നടത്തുന്നതിന് ഇന്ത്യൻ കമ്പനികളെ എൻജിനീയർ ഖാലിദ് അൽഫാലിഹ് ക്ഷണിച്ചു.
സൗദിയിൽ നിന്ന് യുക്തിസഹമായ നിരക്കിൽ അസംസ്‌കൃത എണ്ണയും ദ്രവീകൃത വാതകവും നേടുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സൗദി അറാംകൊയുടെ പ്രധാന ഇടപാടുകാരായി ഏഷ്യൻ രാജ്യങ്ങൾ മാറിയിട്ടുണ്ട്. റഷ്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള മത്സരം നേരിടുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ ഏഷ്യൻ വിപണി ഉറപ്പുവരുത്തുന്നതിനാണ് സൗദി അറാംകൊ ശ്രമിക്കുന്നത്.
എണ്ണ കരുതൽ സംഭരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സൗദി അറേബ്യക്ക് ഓഹരി വാഗ്ദാനം ചെയ്തതായി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അറുപതു ലക്ഷം ടൺ ശേഷിയുള്ള എണ്ണ കരുതൽ ശേഖരം സ്ഥാപിക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയിൽ മൂന്നിടങ്ങളിലായി അമ്പതു ലക്ഷം ടൺ എണ്ണ കരുതൽ ശേഖരം നിലവിലുണ്ട്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായി ഉണ്ടാക്കിയ അതേ മാതൃകയിൽ സൗദി അറാംകൊയുമായും കരാറുണ്ടാക്കുന്നതിനാണ് ശ്രമമെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇന്ത്യയുടെ പശ്ചിമ തീരത്ത് പ്രതിദിനം പന്ത്രണ്ടു ലക്ഷം ബാരൽ സംസ്‌കരണ ശേഷിയുള്ള റിഫൈനറി സ്ഥാപിക്കുന്നതിലും ദക്ഷിണേന്ത്യയിൽ പെട്രോകെമിക്കൽ പദ്ധതി സ്ഥാപിക്കുന്നതിലും നിക്ഷേപങ്ങൾ നടത്തുന്നതിനെ കുറിച്ച് ഇന്ത്യ സൗദി അറേബ്യയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ പെട്രോളിയം മന്ത്രി പറഞ്ഞു.
സൗദി ക്രൂഡ് ഓയിലിനുള്ള ആവശ്യം ഉറപ്പുവരുത്തുന്നതിനും വിപണി വിഹിതം വർധിപ്പിക്കുന്നതിനും വിദേശ രാജ്യങ്ങളിൽ റിഫൈനറി പദ്ധതികളിൽ സൗദി അറാംകൊ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും റിഫൈനറി, പെട്രോകെമിക്കൽ പദ്ധതികളിൽ ബില്യൺ കണക്കിന് ഡോളർ നിക്ഷപം നടത്തുമെന്ന് കഴിഞ്ഞ വർഷം സൗദി അറേബ്യ അറിയിച്ചിരുന്നു.
വിദേശങ്ങളിൽ പുനരുപയോഗ ഊർജ പദ്ധതികളിൽ സംയുക്ത നിക്ഷേപം നടത്തുന്നതിനെ കുറിച്ച് സൗദി അറേബ്യയുമായി ചർച്ചകൾ നടത്തിയതായി ഇന്ത്യൻ അധികൃതർ വെളിപ്പെടുത്തി. ഒരു ദശകത്തിനുള്ളിൽ പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് 275 ജിഗാവാട്ട് വൈദ്യുതിയും ആണവോർജം അടക്കമുള്ള മറ്റു ഉറവിടങ്ങളിൽ നിന്ന് 85 ജിഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കുന്നതിന് ഇന്ത്യ ശ്രമിക്കുന്നു. 2027 ൽ ഇന്ത്യയിലെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 57 ശതമാനമായി ഇത് മാറുമെന്നാണ് കരുതുന്നത്. 2023 ഓടെ പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് ഒമ്പതര ജിഗാവാട്ട് വൈദ്യുതിയും 2020 ഓടെ 3.45 ജിഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കുന്നതിന് സൗദി അറേബ്യയും ലക്ഷ്യമിടുന്നു.