വളര്‍ത്തു മകളെ പീഡിപ്പിച്ചതിന് പത്മ പുരസ്‌കാര ജേതാവിനെതിരെ കേസ്

ഗുവാഹത്തി- രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മ അവാര്‍ഡ് നേടിയ പ്രമുഖന്‍ ദത്തു പുത്രിയെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ്. അസം പോലീസ് ഇദ്ദേഹത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് സംഭവത്തില്‍ ഡിസംബര്‍ 17ന് പരാതി നല്‍കിയത്. തൊട്ടടുത്ത ദിവസം തന്നെ അസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് കോടതി പരിഗണനയിലായതിനാല്‍ ഒന്നു പ്രതികരിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. കേസെടുത്തതിനു പിന്നാലെ കുറ്റാരോപിതനായ പ്രമുഖം ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യവും ഒപ്പിച്ചു. ഡിസംബര്‍ 28നാണ് ഇദ്ദേഹത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജനുവരി ഏഴിന് കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

കുട്ടികളുടെ അഭയകേന്ദ്രത്തില്‍ നിന്ന് വളര്‍ത്തുപുത്രിയായ ഏറ്റെടുത്ത പെണ്‍കുട്ടിയെ കുറ്റാരോപിതനായ പ്രമുഖന്‍ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഇതു സംബന്ധിച്ച ശക്തമായ സൂചനകളും ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയിലും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. പെണ്‍കുട്ടി ഇപ്പോല്‍ പോലീസ് സംരക്ഷണത്തോടെ കുട്ടികളുടെ അഭയകേന്ദ്രത്തിലാണ്. 

വര്‍ഷാവര്‍ അനുമതി പുതുക്കണമെന്ന നിബന്ധനയോടെ 2020 ഓഗസ്റ്റിലാണ് പെണ്‍കുട്ടിയെ പ്രതി വളര്‍ത്തു പുത്രിയായി ഏറ്റെടുത്തത്. ഒരു വര്‍ഷത്തിനു ശേഷം ഈ അനുമതി പുതുക്കുകയോ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയോ ചെയ്തില്ല. പിന്നീട് കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു കുട്ടികളെ പ്രതി കമ്മിറ്റി മുമ്പാകെ ഹാജരാക്കിയപ്പോള്‍ രണ്ടു കുട്ടികളേയും തിരിച്ചെടുത്ത് അഭയ കേന്ദ്രത്തിലേക്ക് തന്നെ മാറ്റുകയായിരുന്നു.

Latest News