ഒന്നിന് 35 രൂപ മാത്രം; കോവിഡിന് ഗുളിക റെഡി 

ന്യൂദല്‍ഹി- അമേരിക്കന്‍ മരുന്ന് കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച ആന്റി വൈറല്‍ കോവിഡ് ഗുളികയായ മൊല്‍നുപിരവിര്‍ ഗുളിക ഇന്ത്യയില്‍ 35 രൂപയ്ക്ക് ലഭിക്കും. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഈ ജനറിക് മരുന്നിനെ മോല്‍ഫ്‌ളു എന്ന പേരില്‍ ഇന്ത്യയില്‍ വിപണിയിറക്കുന്നത്. അടുത്തയാഴ്ച മരുന്നു കടകളില്‍ ലഭിച്ചു തുടങ്ങും. അഞ്ച് ദിവസ കോഴ്‌സായി 40 കാപ്‌സ്യൂളുകളാണ് ഒരു കോവിഡ് രോഗിക്ക് നല്‍കുക. ഇതിന് 1400 രൂപയോളം വരും. അതായത് 18.77 ഡോളര്‍. അമേരിക്കയില്‍ ഇതുപയോഗിച്ചുള്ള ചികിത്സാ ചെലവ് 700 ഡോളറാണ്. 

ഇന്ത്യയിലുടനീളം ഫാര്‍മസികളില്‍ മോള്‍ഫ്‌ളു അടുത്ത ആഴ്ച മുതല്‍ ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്നും കമ്പനി വക്താവ് പറഞ്ഞു. മൊല്‍നുപിരവിര്‍ മരുന്നിന് കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയില്‍ ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്.

മൊല്‍നുപിറവിര്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് മെര്‍ക്ക് എട്ട് ഇന്ത്യന്‍ കമ്പനികളുമായി ലൈസന്‍സിങ് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ദരിദ്ര രാജ്യങ്ങളിലേക്ക് ഈ മരുന്ന് കയറ്റുമതി ചെയ്യും. ഇന്ത്യയില്‍ ആകെ 13 കമ്പനികളാണ് ഈ മരുന്ന് നിര്‍മിക്കുക എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.


 

Latest News