Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി  വിപണിയില്‍ എത്തുന്നു, 98.4% ഫലപ്രദം

ചെന്നൈ- കൊറോണയെ ചെറുക്കാന്‍ പ്രതിരോധ മിഠായി വിപണിയില്‍ എത്തുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഉപയോഗിക്കാവുന്ന 'കൊറോണ ഗാര്‍ഡ്' എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുനെ ഇന്ററാക്ടീവ് റിസര്‍ച് സ്‌കൂള്‍ ഫോര്‍ ഹെല്‍ത്ത് അഫയേഴ്‌സ് അവകാശപ്പെട്ടു. തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ചെന്നൈ ഫ്രോണ്ടിയര്‍ മെഡിവില്ലെ ആശുപത്രിയാണ് ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്. കോവിഡ് വകഭേദങ്ങള്‍ക്കെതിരെ മിഠായി 98.4% ഫലപ്രദമാണെന്നു തെളിഞ്ഞതായി ആശുപത്രി ചെയര്‍മാനും സിഇഒയുമായ ഡോ. കെ.എം.ചെറിയാന്‍ പറഞ്ഞു. പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ സാധാരണ മിഠായി പോലെ കഴിക്കാമെന്നതിനാല്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ആവശ്യമില്ല. അമ്പത്തൂരിലെ ഫാക്ടറിയില്‍ ഉല്‍പാദനം തുടങ്ങിയതായും മൂക്കിലൊഴിക്കാവുന്ന പ്രതിരോധ തുള്ളിമരുന്നും കവിള്‍കൊള്ളാനുള്ള (ഗാര്‍ഗിള്‍) മരുന്നും തയാറാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പൂനെയിലെ ഗവേഷണസ്ഥാപനമാണ് ഇന്ററാക്ടീവ് റിസര്‍ച് സ്‌കൂള്‍.പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ തുടങ്ങിയവയുടെ പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാന ഘടകം. കൈകള്‍ സോപ്പിട്ടു കഴുകുമ്പോള്‍ കൊറോണ വൈറസിന്റെ പുറമേയുള്ള ആവരണം പൊട്ടി വൈറസ് ഇല്ലാതാകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. എണ്ണയുടെ ആവരണം തൊണ്ടയില്‍ നിലനില്‍ക്കുമ്പോള്‍ വൈറസ് നശിക്കുമെന്നു ഡോക്ടര്‍ പറയുന്നു. ഒരു മിഠായി കഴിച്ചാല്‍ 10 -12 മണിക്കൂര്‍ ഗുണം കിട്ടും. ഈ വര്‍ഷം വിപണിയിലെത്തുമെന്നും ഡോ. ചെറിയാന്‍ അറിയിച്ചു.
 

Latest News