ഭോപ്പാൽ-മധ്യപ്രദേശിൽ ആളുകളെ തല്ലുകയും അസഭ്യം പറയുകയും ചെയ്ത രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. വീഡിയോ ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
ജബുവ ജില്ലയിലാണ് സംഭവം.റായി പുരിയ പോലീസ് സ്റ്റേഷൻ ഇൻചാർജ് അനിൽ ബമാനിയയാണ് ആളുകളെ ലാത്തി കൊണ്ട് തല്ലിയത്. തുടർന്ന് ആൾക്കുട്ടം ഇയാളെ കൈകാര്യം ചെയ്തിരുന്നു.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജിത് സിംഗ് ആളുകളെ തെറി വിളിക്കുന്ന ഓഡിയോ ക്ലിപ്പുകളും പ്രചരിച്ചു. ഇരുവരും മദ്യപിച്ച നിലയിലായിരുന്നു. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ജില്ലാ ആസ്ഥാനത്തു നിന്ന് 40 കി.മി അകലെ റായിപുരിയ ടൗണിലെ ട്രാഫിക് സ്ക്വയറിലാണ് പോലീസുകാർ ജനങ്ങളെ തല്ലുകയും തെറി വിളിക്കുകയും ചെയ്തത്.
സംഭവം നടക്കുമ്പോൾ അനിൽ ബമാനിയ മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചതായി പോലീസ് സബ് ഡിവിഷണൽ ഓഫീസർ സോനു ദാബർ പറഞ്ഞു. വീഡിയോ ഓഡിയോ ക്ലിപ്പുകൾ ആളുകൾ പോലീസിനു കൈമാറിയതിനു ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതെന്നും അവർ പറഞ്ഞു.
ബമാനിയയെ ആൾക്കൂട്ടം കൈകാര്യം ചെയ്തതിനെ തുടർന്ന് പരിക്കുണ്ടെന്നും ചികിത്സ തേടിയതായും അവർ അറിയിച്ചു.