Sorry, you need to enable JavaScript to visit this website.

മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- മുസ്‌ലിം സമുദായത്തിനെതിരെ വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന മുസ്‌ലിം സംഘടനയായ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നതില്‍ പരാജയമാണെന്നും ജംഇയത്ത് പ്രസിഡന്റ് മൗലാന സയ്ദ് മഹ്‌മൂദ് അസദ് മദനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ വിശ്വാസത്തെ എതിര്‍ക്കുന്നതിന്റെ പരിധികള്‍ ലംഘിക്കുന്നതാണ് ഇത്തരം പ്രചരണങ്ങളെന്നും ഇവ തീര്‍ച്ചയായും മത അസഹിഷ്ണുത ഇളക്കിവിടുമെന്നും ഹര്‍ജി പറയുന്നു. പ്രവാചക നിന്ദയും ഇസ്ലാമിന്റെ അടിസ്ഥാനത്തെ ആക്രമിക്കുന്നതിന് തുല്യമാണ്. വിവിധ ആക്രമണങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. ഇവരിലേറേയും സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള പരാതികളില്‍ സംസ്ഥാന ഭരണകൂടങ്ങള്‍ ഉചിതമായ നടപടി സ്വീകരിക്കുകയും തടയാനുള്ള മുന്‍കരുതല്‍ എടുക്കുകയും ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഏറെ കാത്തിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. തുടര്‍ന്നാണ് ജംഇയത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് ഹര്‍ജി ഫയല്‍ ചെയ്ത അഭിഭാഷകന്‍ എം ആര്‍ ഷംസാദ് പറഞ്ഞു.

Latest News