ലണ്ടന്‍- ക്രിസ്മസ് ദിനത്തില്‍ സാങ്കേതികമായി സംഭവിച്ച അബദ്ധത്തില്‍ ബ്രിട്ടനിലെ സാന്റന്‍ഡർ ബാങ്കിലെ നിരവധി കോര്‍പേറ്റ്, കോമേഴ്‌സ്യല്‍ അക്കൗണ്ടുകളില്‍ 130 മില്യന്‍ പൗണ്ട് (1310 കോടി രൂപ) 'സൗജന്യമായി' എത്തി. അമളി തിരിച്ചറിഞ്ഞതോടെ ഈ പണം തിരിച്ചുപിടിക്കാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണിപ്പാള്‍ ബാങ്ക്. കോര്‍പറേറ്റ്, കൊമേഴ്‌സ്യല്‍ അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ നടത്തിയ 75000 ഇടപാടുകള്‍ സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഇരട്ടി ആയതാണ് ഈ പണമൊഴുക്കിന് ഇടയാക്കിയതെന്ന് ബാങ്ക് പറഞ്ഞു. ക്രിസ്മസ് ദിനം രാവിലെ നടന്ന ഈ പണമൊഴുക്ക് ബാങ്കിന്റെ സ്വന്തം ശേഖരത്തില്‍ നിന്നാണ് പോയത്. ഇടപാടുകാരുടെ പണമായിരുന്നില്ല.
അബദ്ധ ഇടപാടിലൂടെ പോയ പണം തിരിച്ചുപിടിക്കുന്നതിന് ബ്രിട്ടനിലെ വിവിധ ബാങ്കുകളുമായി ചേര്‍ന്ന് വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും സാന്റന്‍ഡർ ബാങ്ക് അറിയിച്ചു. വ്യത്യസ്ത ബാങ്കുകളിലെ നിരവധി അക്കൗണ്ടുകളിലേക്കാണ് ഈ പണം പോയത്. അക്കൗണ്ടിലെത്തിയ പണം ഉപഭോക്താക്കള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുക പ്രയാസമായിരിക്കുമെന്ന് വണ്‍ ബാങ്ക് അറിയിച്ചതായി ദി ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം അധികമായി നല്‍കിയ പണം അത് സ്വീകരിച്ചയാളില്‍ നിന്നു തന്നെ തിരിച്ചുപിടിക്കുന്നതിന് തങ്ങള്‍ക്ക് പ്രത്യേക സംവിധാനമുണ്ടെന്ന് സാന്റന്‍ഡർ ബാങ്ക് പറയുന്നു.