Sorry, you need to enable JavaScript to visit this website.

ഫെയ്‌സ്ബുക്ക് ലൈവിൽ പെൺകുട്ടിയെ ചുംബിച്ച ഗായകൻ പാപ്പോൺ കുരുക്കിൽ

മുംബൈ- കുട്ടികളുടെ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന 11 വയസ്സുകാരിയെ അനുചിതമായ രീതിയിൽ ചുംബിച്ച അസമീസ് ഗായകൻ അങറാങ പാപോൺ മഹന്ത നിയമക്കുരുക്കിൽ. ഫെയ്‌സ്ബുക്ക് ലൈവിനിടെയാണ്  റിയാലിറ്റി ഷോ ജഡ്ജായ പാപ്പോൺ പെൺകുട്ടിയെ ചേർത്തുനിർത്തി മുഖത്ത് ചുംബിച്ചത്. ഇതു നടന്ന ഉടൻ തന്നെ ഗായകൻ തെറ്റിദ്ധരിക്കരുതെന്നപേക്ഷിച്ച് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. 'അത് സ്വാഭാവികമായി സംഭവിച്ചു പോയതാണ്. എങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഒരു പെൺകുട്ടിയെ സ്പർശിക്കുക എന്നത് എത്ര നിഷ്‌കളങ്കതോടെയാണെങ്കിലും ചെയ്യരുതാത്തതാണ്. സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നു,' 41 കാരനായ ഗായകൻ പറഞ്ഞു. 

എന്നാൽ രംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിവിധ കോണുകളിൽ നിന്ന് പാപോണിനെതിരെ കടുത്ത പ്രതിഷേധങ്ങളുയർന്നു കഴിഞ്ഞു. സുപ്രിം കോടതി അഭിഭാഷകയായ റുന ഭുയാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനു ഇതു സംബന്ധിച്ച് പരാതി നൽകി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമ പ്രകാരം നടപടി വേണമെന്നാണ് ആവശ്യം. ഗായകൻ ചെയ്തത് ലൈംഗികാതിക്രമമാണെന്നും അവർ പറഞ്ഞു. 

സംഭവം വിവാദമായതോടെ വിശദീകരണവുമായി ഗായകൻ രംഗത്തു വന്നു. 'കുറച്ചു കാലമായി ഞാൻ പരിശീലിപ്പിച്ചു വരുന്ന ഒരു കുട്ടിയോട് സ്‌നേഹപ്രകടനം നടത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ എന്തോസംഭവമൊന്നുമല്ല,' പാപ്പോൺ പറഞ്ഞു. 'ഞാൻ പരസ്യമായ സ്‌നേഹപ്രകടനങ്ങൽ നടത്തുന്ന ശീലക്കാരനാണ്. എനിക്കും ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ആ കുട്ടിക്കും അച്ഛനമ്മമാരും കുടുംബവുമുണ്ട്. രണ്ടു കുടുംബങ്ങളേയും തകർക്കുന്നതാണ് ഈ വിവാദം,' അദ്ദേഹം പ്രതികരിച്ചു.

അതിനിടെ ചുംബനം വിവാദമാക്കരുതെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ രംഗത്തെത്തി. തന്റെ മകൾ അച്ഛനെ പോലെ കാണുന്ന ഒരാളാണ് പാപോൺ എന്നും മാധ്യമങ്ങൾ ഇതൊരു വിവാദ വിഷയമാക്കി ആഘോഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News