തമിഴ്‌നാട്ടില്‍ കനത്ത മഴ, 3 മരണം; ചെന്നൈയില്‍ പ്രളയം

ചെന്നൈ- കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്. അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായി ദുരന്തനിവാരണ വകുപ്പു മന്ത്രി കെ കെ എസ് എസ് ആര്‍ രാമചന്ദ്രന്‍ അറിയിച്ചു.  ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട എന്നീ നാലു ജില്ലകളിലാണ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ 20 സെന്റീ മീറ്ററിലെ ശക്തമായ മഴ പെയ്യാനിടയുണ്ട് എന്നാണ് മുന്നറിയിപ്പ്. കനത്ത മഴ രാത്രിയിലും തുടരാനും നാളെ ശക്തി കുറയാനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പിന്റെ പ്രവചനം.

കനത്ത മഴ ചെന്നൈ നഗരത്തിലെ പലയിടങ്ങളേയും വെള്ളത്തിലാക്കി. പൊടുന്നനെ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ ട്രാഫിക് നീക്കത്തേയും മന്ദഗതിയിലാക്കി. നഗരത്തില്‍ കനത്ത ഗതാഗത കുരുക്കിനും കാരണമായി. മിന്നല്‍ പ്രളയം കാരണം പല കെട്ടിടങ്ങളിലേയും ആളുകള്‍ പുറത്തിറങ്ങാനാകാതെ പെട്ടു പോയി. കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കു വേണ്ടി ചെന്നൈ മെട്രോ സര്‍വീസ് രാത്രി 12 മണി വരെയാക്കി ദീര്‍ഘിപ്പിച്ചിരുന്നു. നഗരത്തിലെ നാലു സബ്‌വേകളും അടച്ചു. 145 ഭീമന്‍ പമ്പുകള്‍ ഉപയോഗിച്ച് പലയിടത്തേയും വെള്ളക്കെട്ടുകളിലെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.

Latest News