Sorry, you need to enable JavaScript to visit this website.

തലാഖ് ചൊല്ലിയ യുവതിക്ക് മുക്കാൽ കോടി ജീവനാംശം നൽകാൻ വിധി

ആലപ്പുഴ-തലാഖ് ചൊല്ലിയ യുവതിയുടെ അവകാശ സംരക്ഷണ നിയമ പ്രകാരം 72.90 ലക്ഷം രൂപ ജീവനാംശം നൽകാൻ വിധിച്ച് കോടതി ഉത്തരവായി. മൊഴി ചൊല്ലപ്പെട്ട യുവതിയുടെ ഭാവി സംരക്ഷണത്തിനായി 72 ലക്ഷം രൂപയും മൂന്ന് മാസം ഇദ്ദ അനുഷ്ടിച്ചതിനുള്ള ജീവനാംശമായി 90,000 രൂപയും ഉൾപ്പെടെ 72.90 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ജഡ്ജി രജനി തങ്കപ്പൻ ആണ് ഉത്തരവായത്. യാതൊരു കാരണവുമില്ലാതെ ഭർത്താവ് തന്നെ തലാഖ് ചൊല്ലിയെന്നും തന്റെ ഭാവി ക്ഷേമത്തിനും ഉപജീവനത്തിനുമായി ജീവനാംശം നൽകണമെന്നും കാണിച്ച് ആലപ്പുഴ എം.ഒ വാർഡിൽ അൽഅത്തീഖ് മൻസിലിൽ ഹുമൈറ നൽകിയ ഹരജിയിലാണ് ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാർഡിൽ മുപ്പത്ത് വെളിയിൽ അൻസിൽ 72.90 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് കോടതി വിധിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം 2006 നവംബർ പത്തിനായിരുന്നു. 2008 മാർച്ച് 27ന് ഇവർക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു. വിവാഹ സമയം 101 പവൻ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നൽകുകയും ചെയ്തിരുന്നു. എന്നാൽ അൻസിൽ മറ്റൊരു വിവാഹം കഴിക്കുന്നതിനായി 2018 ആഗസ്റ്റ് 30ന് തന്റെ വിവാഹ ബന്ധം വേർപെടുത്തിയെന്നാണ് ഹുമൈറ കോടതിയിൽ ബോധിപ്പിച്ചത്. വിവാഹ സമയത്ത് നൽകിയ സ്വർണവും പണവും ലഭിക്കുന്നതിനായി മറ്റൊരു ഹരജി ആലപ്പുഴ കുടുംബകോടതിയിൽ നിലവിലുണ്ട്. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ കെ നജീബ്, ആന്റണി ജോർജ്, എസ് ഷിഹാസ്, അമലാകൃഷ്ണൻ എന്നിവർ ഹാജരായി.
 

Latest News