ഒമിക്രോണ്‍ ഭീതിക്കിടെ ഇന്ത്യയില്‍  വയോജനങ്ങള്‍ക്ക് ജനുവരി 10 മുതില്‍ ബൂസ്റ്റര്‍ ഡോസ്, ഒമിക്രോണ്‍ കേസുകള്‍ 961

ന്യൂദല്‍ഹി- കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ എത്തിയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരിക്കെ, ഒമിക്രോണ്‍ വകഭേദം ഗണ്യമായി വര്‍ധിക്കുന്നു.

സ്ഥിരീകരിച്ച 961 ഒമിക്രോണ്‍ കേസുകളില്‍ 320 പേര്‍ സുഖംപ്രാപിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 
മുംബൈയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3671 ആയി വര്‍ധിച്ചു. 

കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹരായ വയോജനങ്ങളെ ഉണര്‍ത്തി എസ്.എം.എസ് അയച്ചുതുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനുവരി പത്ത് മുതലാണ് മുന്‍കരുതലായി ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങുക. 

രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 25.66 ശതമാനം കേരളത്തിലാണ്. മഹാരാഷ്ട്രയും കര്‍ണാടകയുമാണ് തൊട്ടുപിറകില്‍. തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ആശങ്ക ഉയര്‍ത്തുന്നു.

115 സാമ്പിളുകള്‍ അയച്ചതില്‍ 46 ശതമാനം പേര്‍ക്ക് ഒമിക്രോണ്‍ കണ്ടെത്തിയതായി ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. 

അതിനിടെ, വാക്‌സിനെടുത്തവരേയും കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ വാക്‌സിന് കഴിയുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ അവകാശിപ്പെട്ടു.
കേസുകളുടെ സുനാമിയാണ് വരുന്നതെന്ന് ലോകാരോഗ്യ സംഘടന മേധവി ടെഡ്രോസ് അഥനം ഗബ്രയേസസ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സൗമ്യ സ്വാമിനാഥന്റെ പ്രസ്താവന. 
 

Latest News