Sorry, you need to enable JavaScript to visit this website.

പോലീസിലെ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ്  അനുകൂലികള്‍ കയ്യടക്കുന്നു- കോടിയേരി

പത്തനംതിട്ട- പോലീസ് സ്‌റ്റേഷനുകളില്‍ റൈറ്റര്‍ ചുമതലയടക്കം നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയ്യടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം അനുകൂലികളായ അസോസിയേഷന്‍കാര്‍ക്ക് ഇത്തരം ജോലികളില്‍ താല്‍പര്യമില്ല. അവര്‍ പണിയെടുക്കാതിരിക്കാവുന്ന തസ്തികകള്‍ തേടി പോവുകയാണ്. പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. സ്‌റ്റേഷനുകളിലെ ഏറ്റവും നിര്‍ണായക ചുമതലയാണ് റൈറ്ററുടേത്. അതു ചെയ്യാന്‍ ആളില്ലാതെ വരുമ്പോള്‍ ആ ഒഴുവുകളില്‍ ആര്‍എസ്എസ്സുകാര്‍ കയറിക്കൂടുകയാണ്. അവര്‍ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ ചെയ്യുന്നു. ബിജെപി അനുകൂലികള്‍ ബോധപൂര്‍വമാണ് ഇടപെടല്‍ നടത്തുന്നത്.
പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തല്‍ ഉണ്ടായി. ജില്ലാ പോലീസ് മേധാവിക്കെതിരെയും കോടിയേരി വിമര്‍ശനം ഉയര്‍ത്തി. ആദ്യം പറഞ്ഞതില്‍ നിന്ന് എസ്പിക്കു പിന്മാറേണ്ടി വന്നെന്നും കേസ് അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു കോടിയേരി. കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. അടൂര്‍ ഭാഗത്ത് നിന്നുള്ള പ്രതിനിധികള്‍ പദ്ധതി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിതരണത്തിന് എത്തിക്കുമെന്നും എല്ലാ വീടുകളിലും പാര്‍ട്ടി പ്രതിനിധികള്‍ നേരിട്ടു പോയി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും കോടിയേരി നിര്‍ദേശിച്ചു.
പദ്ധതികളില്‍ എതിര്‍പ്പു വരുമ്പോള്‍ ഭയന്നു പിന്മാറുന്ന യുഡിഎഫിന്റെ നിലപാടല്ല എല്‍ഡിഎഫിന്. അങ്ങനെ പിന്മാറിയാല്‍ ഒരു വികസന പദ്ധതിയും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News