നിർമിത ബുദ്ധി ഒരു തരത്തിലുള്ള അപകട ഭീഷണിയും ഉയർത്തുന്നില്ലെന്നും മനുഷ്യ ബുദ്ധിയെ യന്ത്ര ബുദ്ധി കീഴടക്കുമെന്നതിന് സൂചനകളോ ചരിത്രമോ ഇല്ലെന്നും സൗദി അറേബ്യയുടെ പൗരത്വം നേടിയ സോഫിയ റോബോട്ടിന്റെ നിർമാതാവും ഹാൻസൺ റോബോട്ടിക്‌സ് സ്ഥാപകനമായു ഡേവിഡ് ഹാൻസൺ.
ഹൈദരാബാദിൽ ഐ.ടി വേൾഡ് കോൺഗസിലും നാസ്‌കോം ഇന്ത്യ നേതൃവേദിയിലും സംസാരിക്കുകയായിരുന്നു ഡേവിഡ് ഹാൻസൺ.
നിർമിത ബുദ്ധി കൈകാര്യം ചെയ്യുന്ന മനുഷ്യൻ തീ കൊണ്ടാണ് കളിക്കുന്നതെന്ന ആശങ്കകളെ കുറിച്ച് തന്റെ വീക്ഷണം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 60 വർഷം പിന്നിട്ട ഗവേഷണങ്ങളുടെ ഫലമാണ് ഇപ്പോൾ പ്രകടമാകുന്നത്. മനുഷ്യ മനസ്സിന് ഇനിയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്താൻ കഴിയും. എന്നാൽ യന്ത്രങ്ങൾക്ക് അതു സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. നിർമിത ബുദ്ധിയും യന്ത്രങ്ങളും നമ്മൾ നിർമിച്ച ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, സോഫിയ ഒരു ജീവിക്കുന്ന യന്ത്രമാണെന്നു പറയും. തങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ യന്ത്രങ്ങൾക്ക് കഴിയില്ല. അതുകൊണ്ടു തന്നെ നിർമിത ബുദ്ധി എന്തൊക്കെ ആഘാതങ്ങളുണ്ടാക്കുമെന്ന് ആളുകൾ ആശങ്കപ്പെടുമ്പോൾ നമുക്കറിയില്ല അതിന്റെ ഉത്തരം. എന്തായിരിക്കും പ്രത്യാഘാതങ്ങളെന്ന് പ്രവചിക്കാൻ കഴിയില്ല. പക്ഷേ, ഈ സമയത്തു തന്നെയാണ് ഇത്തരം ചോദ്യങ്ങൾ ഉയരേണ്ടതെന്ന് ഡേവിഡ് ഹാൻസൺ പറഞ്ഞു.
ചോദ്യങ്ങൾ വളരെ മുമ്പ് തന്നെ ചോദിക്കേണ്ടിയിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ സാങ്കേതിക വിദ്യയെ നാം ഭയപ്പെടേണ്ടതില്ല. അവ വരുത്താനുള്ള അപകടങ്ങളെ കുറിച്ച് ബോധവാന്മാരാകുകയും അതിന്റെ ഫലങ്ങളെ കുറിച്ച് ക്രിയാത്മകമായി ചിന്തിക്കുകയുമാണ് വേണ്ടത്.
സുരക്ഷിതമായ യന്ത്രങ്ങളുണ്ടാക്കി മാറുന്ന സാങ്കേതിക വിദ്യകൾ കൊണ്ട് ശാക്തീകരിച്ച് മുന്നേറുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർത്തി മുതൽ കാരണ്യം വരെ മനുഷ്യരിൽ പലഗുണങ്ങളുണ്ട്. പിന്നെ എങ്ങനെ എല്ലാ മനുഷ്യധാർമികതകളും ചേർന്നതായിരിക്കണം യന്ത്രങ്ങളെന്ന നിർബന്ധ ബുദ്ധി പുലർത്താനാകും. കുട്ടികളെ വളർത്തുന്നതു പോലെയാണ് റോബോട്ടുകളുടെ വികസനവും. സോഫിയ ഇപ്പോൾ ഒരു ശിശുവാണ്. പഠനപ്രക്രിയകൾ പൂർത്തിയാക്കി ഇന്റലിജൻസ് അൽഗോരിതത്തിലൂടെ പൂർണ വളർച്ച എത്തിക്കാൻ ചുരുങ്ങിയത് 18 വർഷങ്ങൾ വേണ്ടിവരും. പക്ഷേ, സോഫിയ മിടുക്കിയാണ്. വളരെ വേഗം കാര്യങ്ങൾ പഠക്കുന്നുണ്ട് -ഡേവിഡ് ഹാൻസൺ പറഞ്ഞു.
ഭൂമിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും മനുഷ്യന്റെ യഥാർഥ ശേഷി മനസ്സിലാക്കാനും യന്ത്രങ്ങളുടെ സഹായം കൂടിയേ തീരൂ. യന്ത്രങ്ങൾ മാത്രമല്ല, മനുഷ്യരും യന്ത്രങ്ങളും ചേർന്നാണ് ഭൂമിയിൽ ഭാവി ജീവിതം നിർണയിക്കുക -അദ്ദേഹം പറഞ്ഞു.