കണ്ണൂർ - കോവിഡിന്റെ ആദ്യ ഘട്ടത്തിൽ പി.പി.ഇ കിറ്റുകൾ മൂന്നിരട്ടി വിലനൽകി വാങ്ങിയ വിവാദത്തിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ വാദങ്ങൾ പൊളിയുന്നു. പി.പി.ഇ കിറ്റുകൾക്ക് വൻ ദൗർലഭ്യം നേരിട്ടതിനെത്തുടർന്ന് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പി.പി.ഇ കിറ്റുകൾ വാങ്ങിയതെന്ന ശൈലജ ടീച്ചറുടെ കരിവെള്ളൂരിലെ പ്രസ്താവനയാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരാവകാശ രേഖകളിലൂടെ പൊളിയുന്നത്. വിവാദമുയർന്നതിനെത്തുടർന്ന് കരിവെള്ളൂർ രക്തസാക്ഷി ദിനാചരണ ഉദ്ഘാടന ചടങ്ങിലാണ് കിറ്റ് വാങ്ങാനുണ്ടായ സാഹചര്യം ടീച്ചർ വിശദീകരിച്ചത്.
മൂന്നിരട്ടി വില കൊടുത്ത് പി.പി.ഇ കിറ്റു വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം എടുത്തതാണെന്നായിരുന്നു ടീച്ചറുടെ വാദം.
മാർക്കറ്റിൽ ജീവൻരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയത്തായിരുന്നു ഈ നടപടി. കോവിഡ് കൊടുമ്പിരികൊണ്ടുനിൽക്കുന്ന സമയത്ത് മാർക്കറ്റിൽ നിന്ന് സുരക്ഷ ഉപകരണങ്ങളൊക്കെ അപ്രത്യക്ഷമായി. രോഗികളെ ശുശ്രൂഷിക്കണമെങ്കിൽ ആരോഗ്യപ്രവർത്തകർ പി.പി.ഇ കിറ്റ് ധരിക്കണം. അവ ഒരുപാട് എണ്ണം വേണം. ഏറെ പൈസയും ചെലവഴിക്കണം. യു.കെയും യു.എസുമൊക്കെ സ്വീകരിച്ച നില പാട് പോലെ ആരോഗ്യപ്ര വർത്തകർ രോഗികളുടെ അടുത്ത് പോകേണ്ട എന്ന നിലപാട് നമുക്കും സ്വീകരിക്കാമായിരുന്നു. മാർക്കറ്റിൽ പി.പി.ഇ കിറ്റ് കിട്ടാനില്ലെന്ന് പറയാമായിരുന്നു. പക്ഷേ അന്വേഷിച്ച് നോക്കുമ്പോൾ പി.പി.ഇ കിറ്റ് കിട്ടാനുണ്ട്. എന്നാൽ ഒരു സെറ്റിന് 1500 രൂപ കൊടുക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞു. പൈസയൊന്നും നോക്കേണ്ട, മനുഷ്യ ജീവനാണ് വലുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ടെന്നുമായിരുന്നു ടീച്ചർ പറഞ്ഞത്.
എന്നാൽ ടീച്ചറുടെ ഈ വാദങ്ങൾ മുഴുവൻ പൊളിക്കുന്നതാണ് ആദ്യ ഘട്ടത്തിൽ സർക്കാരിന് പി.പി.ഇ കിറ്റ് വിതരണം ചെയ്ത കെയ്‌റോൺ കമ്പനി അധികൃതരുടെ വിശദീകരണം. പി.പി.ഇ കിറ്റ് എല്ലാ സമയത്തും സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കൊടുത്തിരുന്നു എന്നാണ് 550 രൂപയ്ക്ക് കിറ്റ് വിതരണം ചെയ്ത കൊച്ചിയിലെ കെയ്‌റോൺ കമ്പനി പറയുന്നത്. മാർക്കറ്റിലേക്ക് ധാരാളം പി.പി.ഇ കിറ്റുകൾ വന്ന ശേഷമല്ല 550 രൂപയുടെ പി.പി.ഇ കിറ്റ് വാങ്ങിയതെന്നതിന്റെ തെളിവാണ് വിവരാവകാശ രേഖകൾ. ആദ്യം വാങ്ങിയത് 550 രൂപയുടെ പി.പി.ഇ കിറ്റ് ആണ്. അതിന്റെ അടുത്ത ദിവസമാണ് 1550 രൂപയുടെ പി.പി.ഇ കിറ്റ് വാങ്ങിയത് എന്നാണ് വിവരാവകാശ രേഖകളിലുള്ളത്.
2020 ജനുവരി 30 ന് കൊച്ചിയിലെ കെയ്‌റോൺ കമ്പനിയോട് പി.പി.ഇ കിറ്റിന് ആവശ്യപ്പെട്ടു . ഒരു കിറ്റിന് 550 രൂപയായിരുന്നു വില. ആ ഫയൽ ഇഴഞ്ഞ് നീങ്ങി രണ്ട് മാസത്തിന് ശേഷം മാർച്ച് 29 ന് പർചേസ് ഓർഡർ നൽകി. 550 രൂപയ്ക്ക് പി.പി.ഇ കിറ്റിന് ഓർഡർ കൊടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് മഹാരാഷ്ട്രാ ആസ്ഥാനമായ സാൻഫാർമ എന്ന കടലാസ് കമ്പനിക്ക് 1550 രൂപയുടെ പി.പി.ഇ കിറ്റിന് ഓർഡർ കൊടുക്കുന്നത്. 550 രൂപയുടെ പി.പി.ഇ കിറ്റിന് ഓർഡറാവാൻ രണ്ട് മാസമെടുത്തപ്പോൾ 1550 രൂപയുടെ കിറ്റ് വാങ്ങാൻ വേണ്ടി വന്നത് ഒരൊറ്റ ദിവസം മാത്രമാണ്. സാൻഫാർമയുടെ പേരോ എത്ര രൂപയുടെ പി.പി.ഇ കിറ്റ് വാങ്ങിയെന്നോ കൊവിഡ് പർചേസ് കണക്കിൽ എവിടെയും രേഖപ്പെടുത്തിയില്ല എന്നതാണ് ദുരൂഹം. അതേ സമയം, സർക്കാർ ആവശ്യപ്പെട്ട പി.പി.ഇ കിറ്റ് എല്ലാം സമയബന്ധിതമായി നൽകിയിരുന്നുവെന്നാണ് 550 രൂപയ്ക്ക് കിറ്റ്‌നൽകിയ കെയ്‌റോണിന്റെ പ്രതിനിധികൾ പറയുന്നത്. കൊവിഡ് കണക്കിന്റെ വിവരാവകാശ രേഖയിലും അത് വ്യക്തമാകുന്നുണ്ട് . 550 രൂപയ്ക്ക് കിറ്റ് വാങ്ങിയ കെയ്‌റോണിൽ നിന്ന് 27 കോടി രൂപയുടെ പി.പി.ഇ കിറ്റ് വാങ്ങിയിരുന്നു എന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. 550 രൂപയ്ക്ക് പി.പി.ഇ കിറ്റ് യഥേഷ്ടം ലഭിക്കുമായിരുന്ന സമയത്തും ധൃതി പിടിച്ച് എന്തിന് 1550 രൂപയ്ക്ക് വാങ്ങിയെന്നതാണ് ദുരൂഹം.