തബൂക്ക് - നാൽപതു വർഷം മുമ്പ് മറിഞ്ഞ ഗ്രീക്ക് ചരക്കു കപ്പൽ ജ്യോർജിയോസ്-ജി ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. വടക്കുപടിഞ്ഞാറൻ സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ പെട്ട ഹഖ്‌ലിന് തെക്ക് ആണ് തീരത്തിനു സമീപമായി ചരക്കു കപ്പൽ മറിഞ്ഞത്. തബൂക്ക് പ്രവിശ്യയിലെത്തുന്ന ടൂറിസ്റ്റുകളിൽ നല്ലൊരു പങ്കും കപ്പൽ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നു.
ഭക്ഷ്യവസ്തുക്കൾ വഹിച്ച് ഗ്രീസിൽ നിന്ന് ജോർദാനിലെ അഖബ തുറമുഖത്തേക്ക് പോകുന്നതിനിടെ 1978 ൽ ആണ് കപ്പൽ തബൂക്കിലെ ഹഖ്‌ലിനു സമീപം മറിഞ്ഞത്. അന്താരാഷ്ട്ര ജലാതിർത്തിയിലൂടെ അഖബയിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട് തെക്കോട്ടുനീങ്ങിയ കപ്പൽ സൗദി ജലാതിർത്തിയിൽ പ്രവേശിച്ച് ബീർ അൽമാശി ബീച്ചിനു സമീപം പവിഴപ്പുറ്റുകളിൽ ഇടിക്കുകയും തൽഫലമായി മുൻവശത്തുണ്ടായ വിടവിലൂടെ വെള്ളം കയറി മറിയുകയായിരുന്നു.
കപ്പലിന്റെ മൂന്നിൽ രണ്ടിലേറെ ഭാഗം വെള്ളത്തിനടിയിലാണ്. മുൻവശവും ചെരിഞ്ഞ ഭാഗവുമാണ് ജലപ്പരപ്പിനു മുകളിൽ കാണുന്നത്. ബ്രിട്ടനിൽ വെച്ച് നിർമിച്ച, 71.6 മീറ്റർ നീളവും 11 മീറ്റർ വീതിയും 4.9 മീറ്റർ ഉയരവുമുള്ള കപ്പലിന്റെ ഉടമസ്ഥാവകാശം പല കമ്പനികളും വ്യക്തികളും മാറിമാറി സ്വന്തമാക്കിയിരുന്നു. മറിഞ്ഞ ശേഷവും കപ്പലിന്റെ ഉടമസ്ഥാവകാശം മാറിയിട്ടുണ്ട്.