റിയാദ് - ഹൂത്തി മിലീഷ്യകൾ ഭീകരാക്രമണം നടത്താൻ തയാറാക്കിയ, സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് സഖ്യസേന തകർത്തു. ചെങ്കടലിന് തെക്ക് ആസന്നമായ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പാണ് ബോട്ട് സഖ്യസേന തകർത്തത്. സ്‌ഫോടക വസ്തുക്കൾ നിറച്ച ബോട്ട് അൽഹുദൈദയിൽ നിന്നാണ് ഹൂത്തികൾ തൊടുത്തുവിട്ടത്. സമുദ്ര ഗതാഗതത്തിന് ഭീഷണി സൃഷ്ടിച്ച് ഹൂത്തികൾ ആക്രമണത്തിന് തയാറാക്കിയ 99 റിമോട്ട് കൺട്രോൾ ബോട്ടുകൾ ഇതിനകം തകർത്തതായും സഖ്യസേന പറഞ്ഞു.
യെമനിലെ മാരിബിൽ ഇരുപത്തിനാലു മണിക്കൂറിനിടെ സഖ്യസേന നടത്തിയ ആക്രമണങ്ങളിൽ 310 ലേറെ ഹൂത്തികൾ കൊല്ലപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനിടെ മാരിബിൽ ഹൂത്തികളെ ലക്ഷ്യമിട്ട് 36 വ്യോമാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്. ഇതിലൂടെ ഹൂത്തികളുടെ 28 സൈനിക ഉപകരണങ്ങൾ സഖ്യസേന തകർക്കുകയും ചെയ്തു.