കോഴിക്കോട്- നിരന്തരം നുണകൾ പ്രചരിപ്പിച്ച് ഹിന്ദു-മുസ്്‌ലിം ധ്രുവീകരണമുണ്ടാക്കി കലാപത്തിന് സാഹചര്യമൊരുക്കുന്ന പണിയാണ് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ ചെയ്യുന്നതെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. ബി.ജെ.പിക്ക് രാഷ്ട്രീയ മേൽക്കോയ്മ കിട്ടാൻ വർഗീയതയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ നിരന്തരമായി വിദ്വേഷ പ്രചാരണം നടത്തുന്നത്. വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്ന ഉത്തരേന്ത്യൻ ഹിന്ദുത്വ മാതൃക കേരളത്തിലും നടപ്പാക്കുകയാണ്. അതിന്റെ ഭാഗമാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. സാമൂഹികമാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകർ നടത്തുന്ന കൊലവിളികൾ കണ്ടാലറിയാം ഏതുതരം വിദ്യാഭ്യാസമാണ് ആർഎസ്എസ് തങ്ങളുടെ അണികൾക്ക് നൽകുന്നതെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.
സമാധാനപരമായ ഒരു അന്തരീക്ഷത്തിൽ ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ തന്നെ കൊലപ്പെടുത്തുന്നത് വലിയ ഗൂഡാലോചനകൾക്ക് ശേഷമാണെന്ന് വ്യക്തമാണ്. കെ എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ആർഎസ്എസ്- ബിജെപി നേതാക്കൾ നാടുനീളെ നടന്ന് വീണ്ടും ആളുകളെ അക്രമത്തിനും കലാപത്തിനും പ്രേരിപ്പിക്കുകയാണ്. ഇതിനായി പ്രത്യേക കാംപയിൻ തന്നെ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. ഹൈന്ദവ സമൂഹത്തിനിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കി മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാനാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. നിരന്തരമുള്ള നുണപ്രചാരണങ്ങൾ ഫലിക്കാതെ വന്നതോടെ വിശ്വാസത്തെ മറയാക്കി കലാപത്തിന് കോപ്പുകൂട്ടുകയാണ് സംഘപരിവാർ. കെ സുരേന്ദ്രൻ ഇന്നലെ പറഞ്ഞതിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. അമ്പലങ്ങൾക്ക് മേൽ അതിക്രമങ്ങൾ നടക്കുന്നുവെന്ന സുരേന്ദ്രന്റെ പരാമർശം വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ്. അമ്പലം കയ്യേറി കൊടി കെട്ടിയെന്ന സംഭവം കേരളത്തിലെവിടേയും റിപോർട്ട് ചെയ്തിട്ടില്ല. വിശ്വാസത്തെ മറയാക്കി നുണകൾ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കുന്ന ഉത്തരേന്ത്യൻ മാതൃകയാണ് കേരളത്തിൽ ആർഎസ്എസ് പയറ്റുന്നത്.
ഷാന്റെ കൊലപാതകം തെളിയിക്കാൻ കഴിയില്ലെന്ന സുരേന്ദ്രന്റെ പ്രസ്താവന പോലിസ് ഗൗരവത്തിലെടുക്കണം. കൊല നടത്തിയതിലും യഥാർത്ഥ കൊലയാളികളെ സംരക്ഷിക്കുന്നതിലുമുള്ള സുരേന്ദ്രന്റെ പങ്കാണ് ഇത് സൂചിപ്പിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ ഒരു ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത് എല്ലാ ഗൂഢാലോചനയും അയാളിലേക്ക് കൊണ്ടെത്തിക്കുകയും തിരക്കഥ പോലെ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും വാഹനം കണ്ടെടുക്കുകയും ചെയ്യുന്നതൊക്കെ സുരേന്ദ്രൻ കൂടി അറിഞ്ഞുള്ള നാടകമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആർഎസ്എസ് കാര്യാലയത്തിൽ നിന്നാണ് പ്രതികളെ പിടിച്ചതെന്ന് പറയുന്ന പോലിസ് എന്തുകൊണ്ടാണ് കാര്യാലയം റെയ്ഡ് ചെയ്യാനോ അവിടെ താമസമാക്കിയ പ്രചാരകിനെ കസ്റ്റഡിയിൽ എടുക്കാനോ മുതിരാതിരുന്നത്. പോലിസുമായുള്ള ഒത്തുകളിയുടെ ഭാഗമാണോ സുരേന്ദ്രന്റെ പ്രസ്താവന എന്ന സംശയവും ബലപ്പെടുന്നുണ്ട്.
ആംബുലൻസിൽ ആയുധം എത്തിച്ചതും കൊലപാതകികളെ രക്ഷപെടുത്തിയതും ആർഎസ്എസാണെന്ന് പോലിസ് കണ്ടെത്തിയിരിക്കുന്നു. സേവാഭാരതിയുടെ മറവിൽ വലിയ തോതിലുള്ള ക്രിമിനൽ പ്രവർത്തനമാണ് ആർഎസ്എസ് നടത്തുന്നത്. മാസങ്ങൾക്ക് മുമ്പ് എറണാകുളം പറവൂരിൽ തോക്കുമായി ആർഎസ്എസ് ക്രിമിനലുകൾ ആക്രമണം നടത്താനെത്തിയതും സേവാഭാരതിയുടെ ആംബുലൻസിലാണ്. സേവാഭാരതി ആംബുലൻസുകൾ ആർഎസ്എസിന്റെ ഭീകരപ്രവർത്തനത്തിന്റെ മറയാണ്. ആയുധങ്ങൾ നീക്കാനും കൊല നടത്താനുമാണ് ഇത് ഉപയോഗിക്കുന്നത്. സേവാഭാരതിയുടെ പ്രവർത്തനം സംബന്ധിച്ചും ആംബുലൻസുകളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണം.
ആർഎസ്എസ് മുസ്ലിംകൾക്കെതിരെ കലാപം നടത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ പോപുലർ ഫ്രണ്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. നിരവധി തവണ ആർഎസ്എസിന്റെ കലാപാഹ്വാന ശ്രമത്തെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പോലിസ് മുഖവിലയ്‌ക്കെടുത്തില്ല. അതിന്റെ തുടർച്ചയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്റെ കൊലപാതകത്തിലെത്തിച്ചത്. കൊലപാതകത്തിന് ശേഷം ആർഎസ്എസ് കേന്ദ്രങ്ങൾ പരിശോധിക്കാനോ ബിജെപി നേതാക്കളെ കസ്റ്റഡിയിൽ എടുക്കാനോ ചോദ്യം ചെയ്യാനോ ഗൂഢാലോചന പുറത്തു കൊണ്ടുവരാനോ പോലിസ് ശ്രമിക്കുന്നതിന് പകരം പ്രാദേശികമായി ആർഎസ്എസുമായി നീക്കുപോക്ക് നടത്തുന്ന നിലയിലേക്കാണ് പോലിസ് നീങ്ങുന്നത്. ഇത് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് കാരണമാവുക.
ഷാനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബിജെപി-ആർഎസ്എസ് നേതാക്കൾ പ്രദേശത്ത് ക്യാംപ് ചെയ്തിട്ടുണ്ടെന്ന വിവരം തെളിവ് സഹിതം പുറത്തുവന്നിരിക്കുന്നു. ആർഎസ്എസിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൽസൻ തില്ലേങ്കരി ഉൾപ്പടെയുള്ളവർ എസ്ഡിപിഐ നേതാക്കളെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഷാൻ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വൽസൻ തില്ലേങ്കരി ആലപ്പുഴയിൽ കൊലവിളി പ്രസംഗം നടത്തുകയും പ്രതികളുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.
ആർഎസ്എസ്- ബിജെപി നേതാക്കളുടെ കലാപാഹ്വാനങ്ങളുടെ പേരിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നുമാസത്തിനിടെ പത്തിലധികം പരാതികളാണ് പോപുലർ ഫ്രണ്ട് വിവിധ പോലിസ് സ്റ്റേഷനുകളിൽ നൽകിയത്. അത് അന്വേഷിക്കാനോ കുറ്റക്കാരെ കണ്ടെത്താനോ നടപടിയെടുക്കാനോ ആഭ്യന്തര വകുപ്പ് യാതൊരു നീക്കവും നടത്തിയില്ല. എസ്ഡിപിഐ നേതാക്കളെ യഥേഷ്ടം വേട്ടയാടാനും പിന്തുടർന്ന് കൊലപ്പെടുത്താനും പോലിസ് കൂടി സമ്മതം നൽകുന്നുവെന്ന് കരുതുന്ന തരത്തിലുള്ള മൗനമാണ് പരാതികളിൽ പോലിസ് സ്വീകരിച്ചത്. ഇത് ഗൗരവതരമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണ്. പോലീസിന്റെ ഈ നിഷ്‌ക്രിയത്തമാണ് വിദ്വേഷപ്രചാരണം ആവർത്തിക്കാൻ സുരേന്ദ്രനുള്ള പ്രേരണ. സർക്കാർ ഇത് ഗൗരവമായി എടുക്കണമെന്നും സുരേന്ദ്രൻ ഉൾപ്പടെയുള്ള വർഗീയ വാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. എ അബ്ദുൽ സത്താർ (സംസ്ഥാന ജനറൽ സെക്രട്ടറി), എസ് നിസാർ (സംസ്ഥാന സെക്രട്ടറി), സി എ റഊഫ് (സംസ്ഥാന സെക്രട്ടറി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.