മുംബൈ- ദീര്‍ഘകാലം പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി.
യുവതി നല്‍കിയ പരാതിയില്‍ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പല്‍ഘറിലെ കാശിനാഥ് ഗാരട്ട് എന്നയാള്‍ക്കെതിരെയായിരുന്നു കീഴ്‌ക്കോടതി ഉത്തരവ്. പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹം ചെയ്യാതെ വഞ്ചിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം.
ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. വഞ്ചനാകേസില്‍ ഇയാളെ ശിക്ഷിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബലാത്സംഗക്കേസില്‍ വെറുതെ വിടുകയും ചെയ്തു.
ഇതിനെതിയോണ് കാശിനാഥ് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താന്‍ വഞ്ചിതയായെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരികബന്ധം പരസ്പരസമ്മതത്തോടെയായിരുന്നെന്നും ജസ്റ്റിസ് അഞ്ജു പ്രഭുദേശായി നിരീക്ഷിച്ചു.
വ്യാജ വിവരങ്ങള്‍ നല്‍കിയോ വഞ്ചനയിലൂടേയോ അല്ല പെണ്‍കുട്ടിയുമായി യുവാവ് ശാരീരികബന്ധത്തിലേര്‍പ്പെട്ടത്. ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.