ഒമിക്രോൺ, അപകട സാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ സൗദി ഉൾപ്പെടുത്തി

റിയാദ് -ലോകത്തെ ആശങ്കയിലാഴ്ത്തി ഒമിക്രോൺ വ്യാപിക്കുന്നതിനിടെ ഇന്ത്യയെ അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സൗദി പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യ, ബഹ്‌റൈൻ, കുവൈത്ത്, യു.എ.ഇ, പാക്കിസ്ഥാൻ, ശ്രീലങ്ക, വിയറ്റ്‌നാം, മലേഷ്യ, മാൽദ്വീപ്‌സ് എന്നിവ അടക്കം 27 രാജ്യങ്ങൾ ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പെടുന്നു. അതീവ അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആകെ 127 രാജ്യങ്ങളെയാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി ഉൾപ്പെടുത്തിയിരിക്കുന്നത്. ജർമനി, ഗ്രീസ്, ഫ്രാൻസ്, ഇറാഖ്, തുർക്കി, ജോർദാൻ, ലെബനോൻ, നേപ്പാൾ, മ്യാന്മർ, നോർവേ, സുഡാൻ, ഡെന്മാർക്ക്, ഇറ്റലി, അമേരിക്ക, സിറിയ, നൈജീരിയ, മൊറോക്കൊ, ദക്ഷിണ കൊറിയ, അഫ്ഗാനിസ്ഥാൻ, ഓസ്ട്രിയ, ചൈന, ബംഗ്ലാദേശ്, ജപ്പാൻ, ബെൽജിയം, പോർച്ചുഗൽ, സ്വീഡൻ, ബ്രസീൽ, കാനഡ, സ്‌പെയിൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു.  കൊറോണ വൈറസ് വ്യാപനത്തിന്റെയും പുതിയ വകഭേദങ്ങൾ പ്രചരിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ ലോക രാജ്യങ്ങളെ നാലു വിഭാഗങ്ങളായാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി നിർണയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും ഖത്തറും അടക്കം ഏഴു രാജ്യങ്ങളാണുള്ളത്. ഫിലിപ്പൈൻസ്, കംബോഡിയ, ന്യൂസിലാന്റ് എന്നിവ ഉൾപ്പെടെ 12 രാജ്യങ്ങളെ ഇടത്തരം അപകട സാധ്യതയുള്ള രാജ്യങ്ങളായി നിർണയിച്ചിരിക്കുന്നു.

Latest News