Sorry, you need to enable JavaScript to visit this website.

ദുരിതങ്ങൾക്കൊടുവിൽ അഞ്ചംഗ കുടുംബം കേരളത്തിലേക്ക് മടങ്ങി

അഷ്‌റഫിന്റെ കുടുംബത്തിന് കേളി കുടുംബവേദി പ്രവർത്തകർ യാത്രാരേഖകൾ കൈമാറുന്നു.

റിയാദ് - പക്ഷാഘാതം ബാധിച്ച് കിടപ്പിലായി താമസരേഖകളോ ജോലിയോ ഇല്ലാതെ വലഞ്ഞ തൃശൂർ സ്വദേശിയും കുടുംബവും നാട്ടിലേക്ക് മടങ്ങി. തൃശൂർ ചാവക്കാട് സ്വദേശി അഷ്‌റഫും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിനാണ് രണ്ട് വർഷം നീണ്ട ദുരിതങ്ങൾക്കൊടുവിൽ റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ ഇടപെടലിനെതുടർന്ന് നാട്ടിലേക്ക് തിരിച്ചുപോകാനായത്. 
കഴിഞ്ഞ എട്ട് വർഷമായി അഷ്‌റഫ് കുടുംബ സമേതംഅസീസിയ ദാറുൽബൈദയിലാണ് താമസിച്ചിരുന്നത്. ശിഫയിലെ ഒരു കമ്പനിയിൽ സെയിൽസ്മാനായിരുന്ന ഇദ്ദേഹം റിയാദിലും പുറത്തുമുള്ള കടകളിലേക്ക് കമ്പനിയുടെ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ജോലി ഏറ്റെടുത്തു നടത്തിവരികയായിരുന്നു. ആവശ്യമുള്ള സാധനങ്ങൾ കടമായാണ് കമ്പനി അഷ്‌റഫിനു നൽകിയിരുന്നത്.നിതാഖാത്തും സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി നിരവധി കടകൾ പ്രവർത്തനം അവസാനിപ്പിച്ചതിനാലും കടയുടമകൾ മാറിയതിനാലും പലയിടത്തും വിതരണം ചെയ്ത സാധനങ്ങളുടെ പണമോ സാധനമോ തിരിച്ചുകിട്ടാതാവുകയും അഷ്‌റഫിന്റെ പേരിൽ കമ്പനിയിൽ ഭീമമായ കടബാധ്യത വരികയുമുണ്ടായി. ഏകദേശം ഒന്നര ലക്ഷത്തോളം റിയാൽ കമ്പനിയിൽ കടബാധ്യത ഉണ്ടെന്നതാണ് കണക്ക്.
കടബാധ്യത കുമിഞ്ഞുകൂടിയതോടെ മാനസികമായും ശാരീരികമായും തകർന്ന അഷ്‌റഫിന് പക്ഷാഘാതം സംഭവിച്ചു. ചികിത്സക്കൊടുവിൽ രോഗം ഭേദമാവുകയും അതേ കമ്പനിയിൽ പാക്കിംഗ് വിഭാഗത്തിൽ ചെറിയ വേതനത്തിൽ ജോലി തുടരുകയും ചെയ്തു. എന്നാൽ തുച്ചമായ ശമ്പളമാണെങ്കിലും കമ്പനിയുടമ അത് കടബാധ്യതയിലേക്ക് വകയിരുത്തുകയും മുന്നൂറോ നാനൂറോ റിയാൽ മാത്രം ഒരോ മാസവും ചെലവിനായി നൽകുകയും ചെയ്തുകൊണ്ടിരുന്നു. ഇതോടെ കുടുംബചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സയുമെല്ലാം അവതാളത്തിലായി. രണ്ട് വർഷത്തോളം ഈ അവസ്ഥയിൽ കഴിഞ്ഞു.നാട്ടിലേക്ക് തിരിച്ചു പോകാനോ ഭാര്യയേയും മക്കളേയും നാട്ടിലേക്ക് തിരിച്ചയക്കാനോ സാധിച്ചില്ല. ഇതിനിടയിൽ വീണ്ടും പക്ഷാഘാതം പിടിപെടുകയും ജോലിക്കു പോകാൻ കഴിയാതെയുമായി. കയ്യിൽ പണമില്ലാത്തതിനാൽ ചികിത്സ തേടാനും കഴിഞ്ഞില്ല. ഈ അവസ്ഥയിലാണ് വിവരങ്ങൾ അറിഞ്ഞ് കേളി ഇടപെട്ടത്. രക്തസമ്മർദ്ദം കൂടി ഒരുവശം തളർന്ന് ചികിത്സയോ മരുന്നോ ഇല്ലാതെ സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന ഗൃഹനാഥനെയും ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ കഴിയാത്തതിനാൽ സ്‌കൂളിൽ പോകാൻ കഴിയാതെ വീട്ടിൽ കഴിയുന്ന മൂന്നു മക്കളെയും അവരെ പരിചരിച്ചു കഴിയുന്ന വീട്ടമ്മയേയുമാണ് കേളി പ്രവർത്തകർക്ക് കാണാനായത്.

കേളിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദിയിലെ വനിതാ പ്രവർത്തകരും ജീവകാരുണ്യ വിഭാഗം പ്രവർത്തകരും അസീസിയ ഏരിയ കമ്മിറ്റിയും സ്ഥിതിഗതികൾ പഠിച്ച്  ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മലിന്റെ ശ്രമഫലമായി അടിയന്തര ചികിത്സ സഫാ മക്ക പോളിക്ലിനിക്കിന്റെ സഹായത്തോടെ ലഭ്യമാക്കി. ആവശ്യമായ മരുന്നുകൾ കേളി ജീവകാരുണ്യവിഭാഗം നൽകി. കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ ചില സ്വദേശികൾ നൽകിയിരുന്ന ഭക്ഷണം കൊണ്ട് വിശപ്പടക്കിയിരുന്ന ഇവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും കേളി നൽകി. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് ഒരു വർഷമായിരുന്നു. ഇളയ കുട്ടിക്ക് ഇഖാമ ഉണ്ടായിരുന്നില്ല. മക്കളുടെ പാസ്‌പോർട്ടിന്റെയും കാലാവധി കഴിഞ്ഞിരുന്നു.

ഈ അവസ്ഥയിൽ കുടുംബവേദി പ്രവർത്തകരുടെയും കേളി ജീവകാരുണ്യവിഭാഗം കൺവീനർ കിഷോർ-ഇ-നിസാമിന്റെയും ശ്രമഫലമായി എംബസിയുടെ സഹായത്തോടെ പാസ്‌പോർട്ടുകൾ പുതുക്കിക്കിട്ടി. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള പ്രവർത്തനങ്ങളുമായി സഹകരിച്ച കമ്പനിയുടമ കടബാധ്യതകൾ ഒഴിവാക്കിയതായി എഴുതി നൽകി. നാട്ടിലേക്ക് തിരിച്ചുപോകുന്നതിനാവശ്യമായ ചെലവുകൾക്കും ടിക്കറ്റിനും മറ്റു ആവശ്യൾക്കുമുള്ള തുക സുമനസ്സുകളിൽ നിന്ന് കണ്ടെത്തി. എംബസിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാരേഖകൾ തയ്യാറാക്കി കുടുംബത്തെ ദമാമിലെത്തിച്ചു. ദമ്മാം നവോദയ പ്രതിനിധി നാസ് വക്കം ദമാമിൽ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി കുടുംബത്തിന് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴിയൊരുക്കി.  

Latest News