Sorry, you need to enable JavaScript to visit this website.

വായില്‍ തുണി തിരുകി 16 കാരിയെ പീഡിപ്പിച്ചു, രണ്ടാം പ്രതിക്ക് 30 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം - വായില്‍ തുണി തിരുകി 16 കാരിയെ  ബലാത്സംഗം ചെയ്ത കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി.
വലിയതുറ മിനി സ്റ്റുഡിയോക്ക് സമീപം സുനില്‍ അല്‍ഫോണ്‍സി (32)നെയാണ് ജഡ്ജി ആര്‍.ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക ഇരയായ പെണ്‍ക്കുട്ടിക്ക് നല്‍കണം.
2014 ഫെബ്രുവരി 26 ന്  പെണ്‍കുട്ടി പനി മൂലം വലിയതുറ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. അന്ന് ആശുപത്രിയില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ 16 കാരന്‍ തന്റെ സഹോദരി അന്വഷിക്കുന്നുവെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. 16 കാരന്റെ ചേച്ചിയും പെണ്‍കുട്ടിയും ഒരുമിച്ച് പഠിച്ചതിനാല്‍ മറ്റ് സംശയം തോന്നാത്തതിനാല്‍ പെണ്‍കുട്ടി വീട്ടിലേക്ക് പോയി. വീട്ടില്‍  ചെന്നയുടന്‍ ചേച്ചിയെ അന്വഷിച്ചപ്പോള്‍ പതിനാറ് കാരന്‍ കതക് അടച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഈ സമയം മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന രണ്ടാം പ്രതിയായ സുനില്‍ കുട്ടിയെ കടന്ന് പിടിച്ചു. കുട്ടി ബഹളം വെച്ചപ്പോള്‍ വായില്‍ തുണി തിരുുകി. തുടര്‍ന്ന്  പ്രതികള്‍ കുട്ടിയെ   ബലാത്സംഗം ചെയ്തു. കുട്ടിയുടെ ബഹളം കേട്ട് സമീപത്തുള്ള സ്ത്രീ വാതില്‍ തട്ടിയപ്പോള്‍ സുനില്‍ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. ഈ സ്ത്രീയാണ് കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് പറഞ്ഞയച്ചത്. എന്നാല്‍ വിചാരണ വേളയില്‍ ഈ സ്ത്രീ പ്രതിഭാഗത്തേയക്ക് കൂറുമാറി.  പതിനാറുകാരന്റെ വിചാരണ ജുവനൈല്‍ കോടതിയിലാണ്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. ഈ സംഭവം  സമൂഹത്തിലുമുണ്ടാക്കിയ ഭീതി  കണക്കിലെടുക്കുമ്പോള്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലായെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു. വലിയതുറ സിഐമാരായിരുന്ന ഡി.അശോകന്‍, സി.എസ്.ഹരി എന്നിവരാണ് അന്വേഷണം നടത്തിയത്. ജയിലില്‍കിടന്ന കാലാവധി പ്രതിയുടെ ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.

 

Latest News