കൊച്ചി- അങ്കമാലിയിൽ രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് അയ്യമ്പ്രാത്ത് വീട്ടിൽ മുഹമ്മദ് അസ്്‌ലംം (23), തൃശൂർ പട്ടിക്കാട് പാത്രക്കടയിൽ വീട്ടിൽ ക്ലിൻറ് സേവ്യർ (24) എന്നിവരരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എൽ.എൽ.ബി വിദ്യാർത്ഥിയായ അസ്ലം ബാംഗ്ലൂരിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഓയിൽ കടത്തിക്കൊണ്ടുവന്നത്. മയക്കുമരുന്ന് വാങ്ങാൻ അങ്കമാലി സ്റ്റാൻറിലെത്തിയപ്പോഴാണ് ക്ലിൻറ് പോലീസിന്റെ പിടിയിലാകുന്നത്. വാങ്ങുന്നതിന് പണം മുടക്കിയതും ഇയാളാണ്. കിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചിട്ടുള്ളത്. പൊതു വിപണിയിൽ ഇതിന് കോടികൾ വിലവരും. ആന്ധ്രയിലെ പഡേരുവിൽ നിന്നാണ് അസ്ലം ഓയിൽ വാങ്ങിയത്. അവിടെ നിന്നും ട്രയിനിൽ ബാംഗ്ലൂരിലെത്തിച്ചു. ബാംഗ്ലൂരിൽ നിന്നുമാണ് ടൂറിസ്റ്റ് ബസിൽ കയറിയത്. രണ്ടു ബാഗുകളിലായി പ്രത്യേകം പാക്കു ചെയ്ത നിലയിലാരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും നടത്തിയ പരിശോധനയിൽ രാവിലെ ഏഴ് മണിയോടെയാണ് കഞ്ചാവ് ഓയിൽ പിടികൂടിയത്. അസ്ലമിനെ പോലീസ് പിടികൂടിയതറിയാതെ ഓയിൽ വാങ്ങാൻ അങ്കമാലി ബസ്സ് സ്റ്റാറ്റാൻറിലെത്തുകയായിരുന്നു ക്ലിൻറ്. പോലീസ് പിടികൂടുമെന്നായപ്പോൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലിസ് പിന്തുടർന്നാണ് പിടികൂടിയത്. നേരത്തെയും ഇവർ മയക്കുമരുന്ന് കൊണ്ടു വന്നിട്ടുണ്ട്. ഇവരുടെ മയക്കുമരുന്നു ബന്ധങ്ങൾ പരിശോധിക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, അങ്കമാലി ഇൻസ്‌പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ എ.എസ്.ഐ റെജിമോൻ, സി.പി.ഒ എൻ എം അഭിലാഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.